Tuesday, 9 February 2016

ശരീരത്തിന്റെ പുത്രനും ബോധത്തിന്റെ പിതാവും



ശുക്ലം മാത്രമല്ല; വാക്കുകളും ബീജത്തെ വഹിക്കുന്നു. ഒരാളുടെ ശുക്ലത്തിലൂടെ പ്രവഹിച്ച ബീജത്തില്‍ പിറന്നവന്‍ അയാളുടെ ശരീരത്തിന്റെ മാത്രം പുത്രനാണ്. ശരീരത്തില്‍ കുടികൊള്ളുന്ന ബോധമാണ് ഒരാളെ അയാളാക്കുന്നതെങ്കില്‍ ആരുടെ വാക്കുകളാണ് ഒരാളുടെ പുറന്തോടു പൊട്ടിച്ചത് അയാളാണ് അയാളുടെ ബോധത്തിന്റെ പിതാവ്.
ശുക്ലം ശരീരത്തിന്റെ ബീജത്തോടൊപ്പം ബോധത്തിന്റെ വിത്തുകളും വഹിക്കുന്നുണ്ടെങ്കില്‍ ബുദ്ധന്റെ മകന്‍ ബുദ്ധനും മോഹന്‍ദാസ് കരം ചന്ദ് ഗാന്ധിയുടെ മകന്‍ മോഹന്‍ദാസ് കരം ചന്ദ് ഗാന്ധിയും സോക്രട്ടീസിന്റെ മകന്‍ സോക്രട്ടീസും ആകേണ്ടതായിരുന്നു. ഇങ്ങനെ സംഭവിക്കാത്തിടത്തോളം ഓരോ ബോധത്തിനും മറ്റൊരു പിതാവുണ്ട്.
ബീജങ്ങളെ വഹിക്കുന്ന വാക്ക് വെറുംവാക്കല്ല, അത് സര്‍ഗ്ഗപരതയുടെ പര്‍വ്വതം വഹിക്കുന്നതും ആഴിയുടെ അഗാധതക്കുമപ്പുറം ആഴമുള്ളതുമാണ്. മഹാമൗനത്തിന്റെ ഗര്‍ഭപാത്രത്തില്‍ നിന്നാണത് പാകപ്പെടുന്നത്. ആ വാക്കുകളുടെ ഉറവിടമാണ് ഓരോ ബോധത്തിന്റെയും പിതാവ്. അവരിലൂടെ പിറക്കുന്ന പുത്രന്മാരിലൂടെ പിന്നെയും പിതാക്കന്മാര്‍ ജനിക്കുന്നു. പിന്നെയും പുത്രന്മാരുണ്ടാവുന്നു. ഒരുനാള്‍ എല്ലാ വാക്കുകളും ഒന്നായിത്തീരുന്നിടത്ത് വിസ്മയത്തോടെ വിനയാന്വിതനാവുമ്പോള്‍ നാം അറിയുന്നു; എല്ലാ പിതാക്കന്മാരും ഒരൊറ്റ പിതാവിന്റെ പുത്രന്മാരാണെന്നും അതിനാല്‍ എല്ലാ ബീജങ്ങളും ഒരേ ബീജത്തില്‍ നിന്നാണെന്നും...



No comments:

Post a Comment