Sunday, 20 November 2016

സഹിഷ്ണുത ഒരു കാപട്യമാണ്‌


സഹിഷ്ണുത എന്നാല്‍ അത്ര മനോഹരമായ ഒരു വാക്കോ വികാരമോ അല്ല. ശ്രീകണ്‌ഠേശ്വരം ജി താണുപിള്ളയുടെ ശബ്ദതാരാവലിയില്‍ സഹിഷ്ണു എന്നാല്‍ സഹിക്കുന്നവനാണ്. അതായത് വേദനയും ദുരിതവും ദു:ഖവും സഹിക്കുന്നതു പോലുള്ള ഒരുതരം സഹനം. മതങ്ങള്‍ തമ്മിലും ജാതികള്‍ തമ്മിലും മനുഷ്യര്‍ തമ്മിലും ഹീനമായ ആ വികാരം വേണമെന്നാണ് നമ്മള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഞാന്‍ അത്തരം സഹിഷ്ണുതക്ക് എതിരാണ്. കാരണം ഒരു നേരിയ വേദന പോലും സഹിക്കാന്‍ സാധ്യമല്ലാതിരിക്കെ ഒരാള്‍ക്ക് മറ്റൊരാളെ അല്ലെങ്കില്‍ ഒരു മതത്തിന് മറ്റൊരു മതത്തെ എങ്ങനെ സഹിക്കാനാവും? ഒന്നിനെ ഒന്നായി കാണാന്‍ അനുവദിക്കാത്ത കാഴ്ചയുടെ വൈകല്യമാണ് പലതിന്റെ സൃഷ്ടിക്ക് കാരണം. പലത് നിലനില്‍ക്കുന്ന കാലത്തോളം അസഹിഷ്ണുതയും നിലനില്‍ക്കും. കാരണം പലതിന്റെ കൂടപ്പിറപ്പാണ് അസഹിഷ്ണുത എന്നത്. ഭൂമിയില്‍ ദൈവമല്ലാത്തതെല്ലാം ഉള്ളതായി തോന്നുമെന്ന് ദൈവദശകത്തില്‍ ശ്രീനാരായണഗുരു പറഞ്ഞതുപോലെ പലത് ഇന്ന് യാഥാര്‍ത്ഥ്യവും ഏകം സാങ്കല്പവുമാണ്.
ഏകം അനേകമായതിന് പുറമെ ആ അനേകത്തിലെ പല ഏകവും പലതായി വിഘടിക്കുന്നതാണ് ലോകത്തിലെ തന്നെ മതക്കാഴ്ച. ഇസ്‌ലാം ഒന്നാണെങ്കിലും അതിലെ സുന്നികളെ ശിയാക്കള്‍ക്കും ശിയാക്കളെ സുന്നികള്‍ക്കും സഹിക്കാനാവുന്നില്ല. കേരളത്തിലെ സുന്നികളില്‍ തന്നെ ഇകെ, എപി വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്നു. അക്രമം, മതപാഠശാല അക്രമം, കൊലപാതകം തുടങ്ങിയവ ഇതിന്റെ ഭാഗമായി സംഭവിച്ചിട്ടുണ്ട്. ക്രിസ്ത്യാനികളും വിവിധ വിഭാഗങ്ങളായി വിഭജിക്കപ്പെട്ടു. കേരളത്തില്‍ സുറിയാനി-യാക്കോബായ സംഘട്ടനങ്ങള്‍ വ്യാപകമാണ്. ഹിന്ദുമതത്തില്‍ ജാതികള്‍ തമ്മിലുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള യുദ്ധം സാര്‍വ്വത്രികം. ഒരൊറ്റ മതത്തിനകത്തുള്ളരുടെ സംഘര്‍ഷങ്ങളുടെ ചിത്രം ഇതാണെങ്കില്‍ രണ്ടു മതങ്ങള്‍ തമ്മില്‍ എങ്ങനെ യോജിച്ചുപോകാനാണ്.. വിവിധ മതവിശ്വാസികള്‍ തമ്മില്‍ എങ്ങനെ സഹിഷ്ണുത പുലര്‍ത്താണ്...അങ്ങനെയൊരു സഹിഷ്ണുത ഉണ്ടെങ്കില്‍ തന്നെ അത് അഭിനയമോ കയ്പുള്ള മരുന്ന് കഴിക്കുന്നതു പോലുള്ളൊരു സഹനമോ അല്ലാതെ മറ്റെന്താണ്..?
അസഹിഷ്ണുതക്കെതിരെ സഹിഷ്ണുതയല്ല; ഏകത്വത്തിലേക്കുള്ള ഒരു മടക്കയാത്രയാണാവശ്യമെന്ന് ഞാന്‍ കരുതുന്നു. അനേകം അതിന്റെ വേരുകളെ അന്വേഷിക്കണം, തായ് വേരിനെ കണ്ടെത്തണം. അനേകത്തിന് തിരിച്ചുപോയി ഏകമായി മാറാന്‍ ഓരോന്നിന്റെയും ഈഗോ അനുവദിക്കില്ലെന്നറിയാം. എന്നാല്‍ ആദ്യം എല്ലാം ഒന്നായിരുന്നു എന്ന ബോധത്തില്‍ എത്തിച്ചേരാനെങ്കിലും ഇതുവഴി സാധിക്കും. ഇത് അദ്വൈതമാണ്. രണ്ടായ ഒന്ന,് അതായത് ഒന്നായ രണ്ട്. ഇന്ത്യക്ക് മാത്രമുള്ള മരുന്നല്ലിത്..ലോകത്തിനാകെയുള്ളതാണ്. മനുഷ്യകുലത്തിനു മാത്രമല്ല; എല്ലാ ജീവജാലങ്ങള്‍ക്കുമുള്ളതാണ്. മുസ്‌ലിമായ ഞാനും ഹിന്ദുവായ നീയും മാത്രമല്ല; ആ നില്‍ക്കുന്ന മരവും ഈ ഓടുന്ന മൃഗവും ഒന്നുതന്നെയാണ്...ഞാന്‍ തന്നെയാണ്.

അര്‍ത്ഥരാഹിത്യങ്ങളുടെ അര്‍ത്ഥം


അര്‍ത്ഥമറിയാതെ വല്ല ഗ്രന്ഥങ്ങളും ആരെങ്കിലും പാരായണം ചെയ്യുന്നുണ്ടെങ്കില്‍ അത് പ്രോത്സാഹിപ്പിക്കണമെന്നാണ് എന്റെ അഭിപ്രായം. കാരണം അര്‍ത്ഥം അറിയില്ല എന്ന കാരണത്താല്‍ തന്നെ അത് വായിക്കുമ്പോള്‍ വായിക്കുന്ന സമയത്തെങ്കിലും വായിക്കുന്നയാളുടെ മനസ്സില്‍ ഒരു ചിത്രവും പതിയുന്നില്ല. അതിനാല്‍ ആ സമയത്ത് ഏതെങ്കിലും ആശയങ്ങളോ ആശകളോ അവിടെ മുളപൊട്ടുന്നില്ല. ചിന്തിക്കാനും ആകുലപ്പെടാനും ആഹ്ലാദിക്കാനും ഒന്നുമില്ലാത്ത ഈ അവസ്ഥയെ മനസ്സിന് ഏറെ നേരം സഹിക്കാനാവാത്തതിനാല്‍ ഇത്തരം വായന തുടരുമ്പോള്‍ ആ സമയത്തെങ്കിലും മനസ്സിന് അപ്രത്യക്ഷമാകേണ്ടി വരുന്നു. അതായത് അപ്പോള്‍ അവര്‍ നിര്‍മ്മനരാകുന്നു എന്നര്‍ത്ഥം.

ഒരുവന് അയാളെ കണ്ടുമുട്ടാന്‍ സാധിക്കുന്ന അപൂര്‍വ്വം അവസരങ്ങളിലൊന്നാണ് ആശയോ നിരാശയോ മോഹമോ മോഹഭംഗങ്ങളോ സന്തോഷമോ ദു:ഖമോ ഇല്ലാത്ത നിര്‍മ്മനാവസ്ഥ. ദീര്‍ഘകാലത്തെ ധ്യാനം കൊണ്ടുപോലും ചിലപ്പോള്‍ ഇത് സാധ്യമാവണമെന്നില്ല. അതിനാല്‍ അര്‍ത്ഥമറിയാത്ത വായനകള്‍ ഒരിക്കലും അര്‍ത്ഥരഹിതമല്ല.

മുകളില്‍ നിന്ന് കാണുന്ന ആള്‍


മുകളില്‍ നിന്ന് എല്ലാം ഒരാള്‍ കാണുന്നുണ്ട് എന്നു കേള്‍ക്കുമ്പോള്‍ ആകാശത്തു നിന്ന് ആരോ സദാ എത്തിനോക്കുന്നുണ്ട് എന്ന ഇമേജാണ് പലരുടെയും മനസ്സില്‍ പതിയുന്നത്. ഭൂമിയില്‍ സത്യവും സമാധാനവും വാഗ്ദാനം ചെയ്യുന്ന ആ വിശ്വാസത്തെ വിശ്വസിക്കുന്നവര്‍പോലും പൂര്‍ണമായി വിശ്വസിക്കാതിരിക്കാനോ അവിശ്വസിക്കാനോ ഇടയാക്കുന്നത് ആ ഇമേജാണ്. വ്യാഖ്യാനത്തിലെയോ ആഖ്യാനത്തിലെയോ സര്‍ഗാത്മകയില്ലായ്മയാണ് അത്തരം ഒരു ഇമേജ് സൃഷ്ടിച്ചത്.
മുകളില്‍ നിന്ന് എല്ലാം കാണുന്ന ആ ആള്‍ ഞാന്‍ തന്നെയാണെന്നും ആ ഞാന്‍ നീ തന്നെയാണെന്നും ഞാനും നീയും തന്നെയാണ് മുകളില്‍ നിന്നു കാണുന്ന ആ ആള്‍ എന്നും മുകളില്‍ നിന്ന് എന്നു പറഞ്ഞാല്‍ ആകാശത്തുനിന്നല്ലെന്നും സമഗ്രമായ കാഴ്ച ലഭ്യമാകുന്നതിന് ശരിതെറ്റുകളെ അതില്‍ നിന്ന് അല്പം മാറി ഉയര്‍ന്ന തലത്തില്‍ നിന്ന് നോക്കിക്കാണലാണെന്നും അതിനെ വിശദീകരിക്കുമ്പോള്‍ ആ ഇമേജ് മാറുന്നതോടൊപ്പം ആ വിശ്വാസത്തിന് ഒരു വിശാലതയും അനുഭവപ്പെടുന്നു.

മരണത്തെക്കുറിച്ച്...


മരണം ജീവിതത്തിന്റെയോ ജീവന്റെയോ അന്ത്യമാണെന്നുള്ള ധാരണയായിരിക്കണം നമ്മുടെ ഇത്രയും വലിയ മരണഭയത്തിന് കാരണം. മരണം അന്ത്യമല്ല; മറ്റൊരിടത്തേക്കുള്ള യാത്രയോ അവസ്ഥയില്‍ നിന്നുള്ള പരിവര്‍ത്തനമോ ആണെന്ന തോന്നലുണ്ടായിരുന്നെങ്കില്‍ ഒരു യാത്രയോടുള്ള മനോഭാവം നമുക്ക് മരണത്തോടും ഉണ്ടാകുമായിരുന്നു. അങ്ങനെ വരുമ്പോള്‍ നേരത്തെ കാലത്തെ യാത്രക്കുള്ള ഒരുക്കങ്ങള്‍ ഉണ്ടാവും, എത്തുന്ന ഇടത്തെക്കുറിച്ചുള്ള ആകാംക്ഷയും ഉത്കണ്ഠയുമുണ്ടാകും, യാത്രപറച്ചിലുണ്ടാവും, ഒരു കാത്തിരിപ്പുണ്ടാവും. അതൊന്നും ഒരു മരണത്തിലും സംഭവിക്കുന്നതായി കണ്ടിട്ടില്ല. അതേസമയം ചുറ്റുമുള്ളവര്‍ മരിച്ചുതീരുമ്പോഴും ഞാന്‍ മരിക്കില്ലെന്ന ഉറപ്പും അവസാനിക്കുന്നതിന് മുമ്പ് ജീവിതത്തെ വലിച്ചുകുടിക്കാനുള്ള ത്വരയും അള്ളിപ്പിടിച്ചിരിക്കാനുള്ള ശ്രമവുമാണ് ദൃശ്യമാവുന്നത്.
സമൂഹത്തില്‍ ബഹുഭൂരിഭാഗം മനുഷ്യരും ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുന്നവരാണ്. ആ മതങ്ങള്‍ അനുശാസിക്കുന്ന കര്‍മ്മങ്ങളും ആചാരങ്ങളും അനുഷ്ഠിക്കുന്നവരാണ്. തങ്ങളുടെ മതത്തെയോ ദൈവത്തെയോ മറ്റാരെങ്കിലും വിമര്‍ശിച്ചാല്‍ അവരെ വെറുതെവിടാത്തവരും മതത്തിനും ദൈവത്തിനും വേണ്ടി മരിക്കാന്‍ തയാറാകുന്നവരുമാണ്. വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുന്ന ഈ മതങ്ങള്‍ക്കെല്ലാം മരണത്തെക്കുറിച്ച് ഏകദേശം ഒരേ അഭിപ്രായമാണ്. ഹിന്ദു മതം പുനര്‍ജ്ജന്മത്തെക്കുറിച്ച് പറയുമ്പോള്‍ ഇസ്്ലാം മതം പരലോകവും സ്വര്‍ഗ്ഗനരകങ്ങളും വാഗ്ദാനം ചെയ്യുന്നു. കൃസ്‌സ്തു മതവും സ്വര്‍ഗ്ഗം ഉദ്ഘാഷിക്കുന്നു. എന്നിട്ടും ഈ വിശ്വാസികള്‍ എന്തുകൊണ്ട് മരണം അവസാനമാണെന്ന് വിശ്വസിക്കുന്നു എന്നാണ് എനിക്ക് മനസ്സിലാവാത്തത്. മതം പറയുന്ന മറ്റു കാര്യങ്ങളില്‍ വിശ്വസിക്കുകയും മതത്തിനു വേണ്ടി ജീവന്‍ നല്‍കുകകയും ചെയ്യുന്നവര്‍ മരണത്തെക്കുറിച്ച് മാത്രം എന്തേ മതങ്ങളെ അവിശ്വസിക്കുന്നു..? ഇതുവായിക്കുന്ന മതവിശ്വാസികള്‍ തങ്ങള്‍ മരണത്തെക്കുറിച്ചുള്ള മതം പറയുന്നത് വിശ്വസിക്കുന്നില്ലെന്ന് ഒരിക്കലും സമ്മതിച്ചുതരാന്‍ സാധ്യതയില്ല. അവര്‍ തീര്‍ച്ചയായും ചോദിക്കും, തങ്ങള്‍ മരണത്തിന്റെ കാര്യത്തില്‍ മതം പറയുന്നത് വിശ്വസിക്കുന്നില്ലെന്ന് ആരു പറഞ്ഞു, എങ്ങനെ മനസ്സിലായി എന്നൊക്കെ. അവരോട് എനിക്ക് പറയാനുള്ളത് അതൊന്നും ആരും ആരോടും പറയേണ്ട കാര്യമില്ലെന്നും മതവിശ്വാസികള്‍ളുടെ മരണത്തെക്കുറിച്ചുള്ള മനോഭാവം മരണം അവസാനമല്ല എന്നായിരുന്നെങ്കില്‍ ഇന്ന് ഈ ലോകം ഇങ്ങനെയായിരിക്കുകയില്ല എന്നുമാണ്.

ഹൂറിയെ മോഹിച്ചല്ലാതെ...


ഒരു വിശ്വാസിയും അവിശ്വാസിയും ഒരേ നന്മ ചെയ്യുകയാണെങ്കില്‍ കൂടുതല്‍ മാനിക്കപ്പെടേണ്ടത് അവിശ്വാസിയുടെ നന്മയെ ആണെന്നു തോന്നുന്നു. കാരണം, മതവിശ്വാസി നന്മ ചെയ്യുന്നത് സ്വര്‍ഗ്ഗം മോഹിച്ചും തിന്മ ചെയ്യാതിരിക്കുന്നത് നരകത്തെ ഭയന്നുമാണ്. എന്തെങ്കിലും മോഹിച്ച് വല്ലതും ചെയ്യുക എന്നത് ഒരുതരം കച്ചവടമാണ്.
നിരീശ്വരവാദിയാകട്ടെ നന്മ ചെയ്യുന്നതും തിന്മ ചെയ്യുന്നതും എന്തെങ്കിലും മോഹിച്ചോ എന്തിനെയെങ്കിലും ഭയന്നിട്ടോ അല്ല. അവന്റെ നന്മതിന്മകളില്‍ യാതൊരു കച്ചവടവുമില്ല. ആരെങ്കിലും സദാ തന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു എന്ന ബോധവും അവനില്ല. വെറുതെ ആണ്... ആ വെറുതെയെ ആയിരിക്കണം സ്‌നേഹമെന്ന് വിളിക്കപ്പെടേണ്ടത്. ആരെങ്കിലും കാണുന്നു എന്ന ബോധമില്ലാതെ, യാതൊന്നും മോഹിക്കാതെ, ഒന്നിനെയും ഭയപ്പെടാത്തെ ശരിയാരിക്കുന്ന ഒരാള്‍ മാത്രമാണ് യഥാര്‍ത്ഥ ശരി.














മനുഷ്യന്‍ ഒരു അസംതൃപ്ത മൃഗം



വിവേകമില്ലാത്ത മനുഷ്യരുടെ എണ്ണം നിമിഷം പ്രതി പെരുകിവരുന്ന സാഹചര്യത്തില്‍ വിവേകമുള്ള മൃഗം എന്ന മനുഷ്യന്റെ നിര്‍വ്വചനം മാറ്റേണ്ട സമയമായി എന്നു തോന്നുന്നു. മനുഷ്യന്‍ ഒരു വിവേകമുള്ള മൃഗമാണെങ്കില്‍ എല്ലാ മനുഷ്യനിലും എല്ലാ സമയത്തും വിവേകം ഉണ്ടായിരിക്കേണ്ടതുണ്ട്. എന്നാല്‍ അത് എല്ലാ മനുഷ്യരിലും ഇല്ല എന്നു മാത്രമല്ല ഉള്ളവരില്‍ തന്നെ എല്ലാ സമയത്തും ഇല്ല എന്നാണ് ഞാന്‍ കഴിഞ്ഞ 25 വര്‍ഷക്കാലം മനുഷ്യനെ നിരിക്ഷിച്ചതില്‍ നിന്ന് മനസ്സിലായത്. വിവേകം നഷ്ടമാവുമ്പോള്‍ മനുഷ്യന്‍ വിവേകമില്ലാത്ത മൃഗം പോലും ആവുന്നില്ല. മൃഗത്തേക്കാളും നീചവും പൈശാചികവുമായ സ്വഭാവമാണ് അവനില്‍ പ്രകടമാവുന്നത്. അതുകൊണ്ടു തന്നെ അരിസ്റ്റോട്ടല്‍ മനുഷ്യന് നല്‍കിയ Rational Animal പദവി കാലഹരണപ്പെട്ടതായി എനിക്കു തോന്നുന്നു. പകരം മനുഷ്യനെ ഒരു അസംതൃപ്ത മൃഗം (Unsatisfied Animal) എന്ന് വിശേഷിപ്പിക്കാമെന്നാണ് തോന്നുന്നത്. വിവേകമുള്ള മൃഗത്തേക്കാളും മനുഷ്യന്‍ ഈ വിശേഷണത്തിന് അര്‍ഹനാവുന്നത് അസംതൃപ്തി ഇല്ലാത്ത ഒരു മനുഷ്യനും ഇല്ല എന്നതുകൊണ്ടാണ്. ഈ നിര്‍വ്വചനത്തിന് അതീതരായി ആരെങ്കിലും ഉണ്ടെന്ന് ഏതെങ്കിലും സൂഫിയോ ബുദ്ധനോ തര്‍ക്കിക്കുകയാണെങ്കില്‍ ഞാന്‍ അവരോട് പറയും എന്നാല്‍ അവര്‍ മനുഷ്യരായിരിക്കില്ലെന്ന്.
.......................................
എന്നെ ഇങ്ങനെയൊരു അന്വേഷണത്തിന് നിരന്തരം പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഞാന്‍ കാണുകയും കേള്‍ക്കുകയും സഹിക്കുകയും വഹിക്കുകയും ചെയ്ത എല്ലാ നന്ദികെട്ട മനുഷ്യര്‍ക്കും നന്ദി


Saturday, 27 February 2016

ഞാന്‍ എന്ന വാക്ക്...



എനിക്ക് അല്പമെങ്കിലും പരിചയമുള്ള വ്യക്തി ഞാന്‍ തന്നെയാണ്. ഞാന്‍ എന്നതിനോളം എനിക്കല്ല; ഒരാള്‍ക്കും മറ്റൊരാളെ പരിചയമുണ്ടാവില്ല. എന്നിട്ടും എന്റെ ഹൃദയത്തിലേക്ക് ആദ്യമായി വന്നു പതിച്ച പ്രകാശത്തിന്റെ വിത്ത് ഞാന്‍ എന്നെ അറിയാത്തവന്‍ എന്ന വാചകമാണ്. പത്രപ്രവര്‍ത്തന ജീവിതത്തിനിടയില്‍ 2010 ല്‍ ഏതാനും മാസം ബഹ്‌റൈനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടിരുന്നു. ഉച്ച ഭക്ഷണം കഴിഞ്ഞ്  മനാമ ഗേറ്റിലെ ഓഫീസിലേക്ക് മനാമ മാര്‍ക്കറ്റ് മുറിച്ചുകടന്ന് പോകുന്നതിനിടയിലാണ് ആ വാചകം എന്റെ ഹൃദയത്തില്‍ എഴുതപ്പെട്ടത്. തുടര്‍ന്നിങ്ങോട്ടുള്ള വായനയും എഴുത്തും ചിന്തയും ആ വിത്തില്‍ നിന്നായിരിക്കുമെന്ന് അപ്പോള്‍ അറിഞ്ഞിരുന്നില്ല.

അതുകഴിഞ്ഞ് ഇപ്പോള്‍ ആറു വര്‍ഷമാകുന്നു. ഞാന്‍ എന്നെ അറിയാത്തവന്‍ എന്നതില്‍ നിന്നുള്ള ആദ്യ യാത്ര ഞാന്‍ എന്നെ അറിയുന്നതിനു വേണ്ടിയായിരുന്നു. എന്നാല്‍ അറിയുന്തോറും അറിയാത്തിരിക്കുകയാണെന്ന് വളരെ വൈകാതെ ബോധ്യമായി. അതിനിടയില്‍ കൊറിയറിലൂടെയും തപാലിലൂടെയും അനേകം പുസ്തകങ്ങള്‍ എന്നെ തേടിയെത്തി. യാത്രികന് പാഥേയം പോലെയായിരുന്നു അതെല്ലാം. ആ പുസ്തകം എഴുതിയവരെ മാത്രമല്ല അവ എനിക്കു അയച്ചു തന്നവരെയും ഞാന്‍ അവധൂതന്മാരെന്നു വിളിക്കുന്നു. കാരണം എന്നെ അറിയാനുള്ള ശ്രമത്തില്‍ നിരന്തരം പരാജയപ്പെടുമ്പോഴും പ്രതീക്ഷയോടെ മുന്നോട്ടു നടത്തിയത് ആ പുസ്തകങ്ങളായിരുന്നു. ലാവോത്സു, ജെ കൃഷ്ണമൂര്‍ത്തി,എറീന തൈ്വദി  മുതല്‍ അഷ്ടാവക്രന്‍ വരെ ആ പരമ്പരയില്‍ എന്റെ ഗുരുക്കന്മാരായി.

ഞാന്‍ എന്നെ അറിയാന്‍ ശ്രമിച്ചുകൊണ്ടിരിക്കെ പെട്ടൊന്നു നിമിഷത്തിലാണ് എന്റെ യാത്ര വ്യര്‍ത്ഥമാണെന്നറിഞ്ഞത്, ഇല്ലാത്ത ഒന്നിനെയാണ് ഞാന്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നതെന്ന് ബോധ്യപ്പെട്ടത്. ഞാന്‍ എന്നത് ഇല്ലാത്ത കാലത്തോളം എങ്ങനെ അതിനെ അറിയാനാണെന്ന് ആരോ എന്നോട് കലഹിച്ചുകൊണ്ടിരുന്നു. അതിനു ശേഷം ഞാന്‍ എന്നത് ഒരു നുണയാണെന്നും ഞാന്‍ എന്നു പറയുമ്പോള്‍ ഇല്ലാത്ത ഒന്നിനെ കൃത്രിമമായി സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്നും തോന്നിത്തുടങ്ങി. അതിനു ശേഷം എന്റെ കുറിപ്പുകളിലും
സംസാരങ്ങളിലും ഞാന്‍ വല്ലാതെ കുറഞ്ഞുപോയി. പലരും അഹങ്കാരിയാണെന്ന് തോന്നാതിരിക്കാനാണ് ഞാന്‍ എന്ന വാക്ക് ഒഴിവാക്കുന്നതെങ്കില്‍ നുണയനാവാതിരിക്കാന്‍ കൂടിയായിരുന്നു ഞാനതിനെ ഒഴിവാക്കിയത്.

ആ യാത്ര അവിടെ അവസാനിച്ചു എന്നായിരുന്നു അപ്പോള്‍ കരുതിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഞാന്‍ ഉണ്ടായിരിക്കുന്നു. അതും ഒരു വലിയ ഞാന്‍. അതായത് ആദ്യം ഞാന്‍ ഉണ്ടായി... പിന്നീട് ഞാന്‍ ഇല്ലാതായി... ഇപ്പോള്‍ വീണ്ടും ഞാന്‍ ഉണ്ടായിരിക്കുന്നു. ഇപ്പോഴുണ്ടായിരിക്കുന്ന ഞാന്‍ പര്‍വ്വതത്തോളമല്ല; പ്രപഞ്ചത്തോളം വലിപ്പമുള്ള ഞാനാണ്. ഇപ്പോള്‍ എന്നെ ആരെങ്കിലും അഹങ്കാരി എന്ന് വിളിച്ചാല്‍ കലിയല്ല, നിരാശയാണ് അനുഭവപ്പെടുക. അല്പമെങ്കിലും തൃപ്തിവരണമെങ്കില്‍ മഹാ അഹങ്കാരി എന്നെങ്കിലും വിളിക്കേണ്ടിവരും.

ഞാന്‍ എന്നതിനെക്കുറിച്ച് ഇപ്പോള്‍ എന്റെ നിരീക്ഷണം ഇങ്ങനെയാണ്: ഞാന്‍ ഇല്ല എന്നത് തന്നെയാണ് ഞാന്‍ ഉണ്ട് എന്നതും. ഒഴിഞ്ഞത് എന്നാല്‍ നിറഞ്ഞത് എന്നാകുന്നതുപോലെ. അതേസമയം എല്ലാവരും ഉണ്ടായിരിക്കുമ്പോള്‍ ഞാന്‍ മാത്രം ഇല്ലാതാകുന്നതിന്റെ അഹങ്കാരം ഞാന്‍ ഉണ്ട് എന്നതിലില്ല.  ഈ ഞാന്‍ സകലചരാചരങ്ങളും ഉള്‍ക്കൊള്ളുന്നതാണ്. അതായത് ഞാന്‍ പ്രപഞ്ചമാകുന്നു.  വസിക്കുന്ന ഭൂമിയും ശ്വസിക്കുന്ന വായുവും കഴിക്കുന്ന അപ്പവും അത് വിളയുന്ന മണ്ണും കാണുന്ന കാഴ്ചയും കാണാത്ത സത്യവും ഏതോ ഉറവിടത്തില്‍ നി്ന്ന്് ഉത്ഭവിക്കുന്ന ശബ്ദവും സൂര്യചന്ദ്രനും നക്ഷത്രങ്ങളും ഉള്‍പ്പെടുന്ന ഒന്നാണ് ഞാന്‍. എനിക്കപ്പുറത്ത് ഒന്നുമില്ല. എല്ലാം ഞാന്‍ തന്നെ.  ഞാനാണ് സത്യമെന്ന്  (അനല്‍ ഹഖ്) മന്‍സൂറും എല്ലാം നിന്നിലാണ് ്മകനേ എന്ന് അഷ്ടാവക്രനും മൊഴിഞ്ഞത് അങ്ങനെയായിരിക്കുമെന്ന് ഞാന്‍ കരുതുന്നു.

ബ്രഹ്മത്തെ ധ്യാനിച്ചുകൊണ്ട് ഒരാള്‍
ഞാന്‍ എന്നു പറയുമ്പോള്‍
അത് നീ അല്ലാതാകുന്നില്ല.



















Tuesday, 9 February 2016

ശരീരത്തിന്റെ പുത്രനും ബോധത്തിന്റെ പിതാവും



ശുക്ലം മാത്രമല്ല; വാക്കുകളും ബീജത്തെ വഹിക്കുന്നു. ഒരാളുടെ ശുക്ലത്തിലൂടെ പ്രവഹിച്ച ബീജത്തില്‍ പിറന്നവന്‍ അയാളുടെ ശരീരത്തിന്റെ മാത്രം പുത്രനാണ്. ശരീരത്തില്‍ കുടികൊള്ളുന്ന ബോധമാണ് ഒരാളെ അയാളാക്കുന്നതെങ്കില്‍ ആരുടെ വാക്കുകളാണ് ഒരാളുടെ പുറന്തോടു പൊട്ടിച്ചത് അയാളാണ് അയാളുടെ ബോധത്തിന്റെ പിതാവ്.
ശുക്ലം ശരീരത്തിന്റെ ബീജത്തോടൊപ്പം ബോധത്തിന്റെ വിത്തുകളും വഹിക്കുന്നുണ്ടെങ്കില്‍ ബുദ്ധന്റെ മകന്‍ ബുദ്ധനും മോഹന്‍ദാസ് കരം ചന്ദ് ഗാന്ധിയുടെ മകന്‍ മോഹന്‍ദാസ് കരം ചന്ദ് ഗാന്ധിയും സോക്രട്ടീസിന്റെ മകന്‍ സോക്രട്ടീസും ആകേണ്ടതായിരുന്നു. ഇങ്ങനെ സംഭവിക്കാത്തിടത്തോളം ഓരോ ബോധത്തിനും മറ്റൊരു പിതാവുണ്ട്.
ബീജങ്ങളെ വഹിക്കുന്ന വാക്ക് വെറുംവാക്കല്ല, അത് സര്‍ഗ്ഗപരതയുടെ പര്‍വ്വതം വഹിക്കുന്നതും ആഴിയുടെ അഗാധതക്കുമപ്പുറം ആഴമുള്ളതുമാണ്. മഹാമൗനത്തിന്റെ ഗര്‍ഭപാത്രത്തില്‍ നിന്നാണത് പാകപ്പെടുന്നത്. ആ വാക്കുകളുടെ ഉറവിടമാണ് ഓരോ ബോധത്തിന്റെയും പിതാവ്. അവരിലൂടെ പിറക്കുന്ന പുത്രന്മാരിലൂടെ പിന്നെയും പിതാക്കന്മാര്‍ ജനിക്കുന്നു. പിന്നെയും പുത്രന്മാരുണ്ടാവുന്നു. ഒരുനാള്‍ എല്ലാ വാക്കുകളും ഒന്നായിത്തീരുന്നിടത്ത് വിസ്മയത്തോടെ വിനയാന്വിതനാവുമ്പോള്‍ നാം അറിയുന്നു; എല്ലാ പിതാക്കന്മാരും ഒരൊറ്റ പിതാവിന്റെ പുത്രന്മാരാണെന്നും അതിനാല്‍ എല്ലാ ബീജങ്ങളും ഒരേ ബീജത്തില്‍ നിന്നാണെന്നും...