Thursday, 31 July 2014

ഹൃദയപൂര്‍വ്വം...



ഹൃദയം  മൊഴിയുന്നത് തലച്ചോറു കൊണ്ട് ശ്രവിക്കുന്നത് അസംബന്ധമാണ്. തലച്ചോറുകൊണ്ട് സംസാരിക്കുമ്പോള്‍ ഹൃദയംകൊണ്ട് കേള്‍ക്കുന്നതു പോലെ അര്‍ത്ഥശൂന്യവും അപകടകരവുമാണത്. ഹൃദയത്തിന് ചിന്തയില്ല, ആസൂത്രണമില്ല, വരുംവരായ്കകളെക്കുറിച്ചുള്ള ഭയമില്ല. അതിനാല്‍ എല്ലാ ലോജിക്കുകള്‍ക്കും അതീതമാണത്. മഴ മണ്ണിലേക്ക് ഇറക്കപ്പെടുന്നതു പോലെയോ നിലാവ് പരക്കുന്നതുപോലെയോ അത് ഹൃദയങ്ങളില്‍ നിന്ന് ഹൃദയങ്ങളിലേക്ക് നിലക്കാതെ ഒഴുകുന്നു. ഉറവിടമില്ലാത്ത ഉറവിടത്തില്‍ നിന്നോ ഉറവിടങ്ങളുടെ ഉറവിടത്തില്‍ നിന്നോ ആണത് പുറപ്പെടുന്നത്. മൊഴിയുന്നവന്റെ ഹൃദയം എഴുതുന്നവന്റെ പേന പോലെ ഒരുപകരണം മാത്രം.

എന്നാല്‍ തലച്ചോറു പറയുന്നതെന്തും യുക്തിഭദ്രമാണ്. അതിന് കൃത്യമായ ഉറവിടമുണ്ട്. ആലോചനയില്‍ നിന്നാണത് രൂപമെടുക്കുന്നത്. അതില്‍ ഭൂതവും ഭാവിയും വരുംവരായ്കകളുടെ ഭയവും അന്തര്‍ലീനമായിരിക്കുന്നു. അപ്പോള്‍ ഹൃദയം കൊണ്ട് പറയുന്നത് തലച്ചോറു കൊണ്ട് കേള്‍ക്കുകയെന്നാല്‍ ദൈവം എന്ന് പറയുമ്പോള്‍ രാജാവെന്ന് കേള്‍ക്കുന്നതു പോലെയാവുന്നു. മഴയെ റിക്ടര്‍ സ്‌കെയിലുകൊണ്ടും ഭൂകമ്പത്തെ മഴമാപിനികൊണ്ടും അളക്കുന്നതു പോലെയായാവുന്നു. തലച്ചോറു കൊണ്ട് പറഞ്ഞത് ഹൃദയം കൊണ്ട് കേള്‍ക്കുന്ന ആള്‍ സ്തബ്ദനായി പോകുന്നതു പോലെതന്നെയാണ് ഹൃദയംകൊണ്ട് പറയുന്നത് തലച്ചോറുകൊണ്ട് കേള്‍ക്കുന്നയാള്‍ തര്‍ക്കിക്കുന്നതും. അപ്പോള്‍ തലച്ചോറിനെ തലച്ചോറുകൊണ്ടും ഹൃദയത്തെ ഹൃദയം കൊണ്ടും അറിയേണ്ടിയിരിക്കുന്നു.

പറയുന്നവനും കേള്‍ക്കുന്നവനും ഹൃദയവും തലച്ചോറും ഒരേസമയം ഉള്ളതിനാല്‍ ആര്‍ക്കും ഇത് സാധ്യമാണ്. ഹൃദയം പറയുമ്പോള്‍ കേള്‍ക്കുന്നവന്‍ അവന്റെ തലച്ചോറിനോട് ഒരു നിമിഷം മാറിനില്‍ക്കാന്‍ പറഞ്ഞാല്‍ മാത്രം മതി. തലച്ചോറ് പറയുമ്പോള്‍ ഹൃദയത്തെയും മാറ്റിനിര്‍ത്താം. അപ്പോള്‍ പറയുന്നതും കേള്‍ക്കുന്നതും ഒന്നാവുന്നു, എല്ലാ തര്‍ക്കങ്ങളും അവിടെ അവസാനിക്കുന്നു. അങ്ങനെ വരുമ്പോള്‍ ഒരാള്‍ തലച്ചോറും ഹൃദയവും ഒരുപോലെ പ്രവര്‍ത്തിക്കുന്നവനായിത്തീരുന്നു. അയാള്‍ക്ക് അകത്തേക്കും പുറത്തേക്കും ഒരേസമയം സഞ്ചരിക്കാനാവുന്നു. ഇരു ലോകവും കാണാനാവുന്നു.


Friday, 18 July 2014

ഞാന്‍ എന്നെ അറിയാത്തവന്‍


കണ്ണുകളെ അവിശ്വസിക്കാന്‍ തുടങ്ങുമ്പോള്‍ മാത്രമാണ്  ഒരാള്‍ കാണാന്‍ തുടങ്ങുന്നത്.
രൂപങ്ങളും വര്‍ണ്ണങ്ങളും ചലനങ്ങളും നിശ്ചലതകളുമല്ലാതെ മറ്റെന്താണ് കണ്ണുകള്‍കൊണ്ട് കാണാനാവുന്നത്..? മനുഷ്യന്‍ തിന്നുകയും കുടിക്കുകയും മദിക്കുകയും ചുംബിക്കുകയും പണമുണ്ടാക്കുകയും പട്ടിണികിടക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ കണ്ണുകള്‍ കരുതുന്നു അവര്‍ അതുമാത്രമാണെന്ന്. ഇനിയൊരു വിപ്ലവം സാധ്യമല്ലെന്നും എന്നും എല്ലാം ഇതുപോലെ തന്നെ ആയിരിക്കുമെന്നുമുള്ള കാഴ്ചപ്പാടിലെത്തിലെത്തിക്കുന്നതും അന്ധമായ ഈ കാഴ്ചയാണ്.

ഒരാളുടെ ഉള്ളിലെ അഗ്‌നിപവര്‍വ്വതത്തെയോ സമതലങ്ങളെയോ കടലിനെയോ വെള്ളച്ചാട്ടത്തെയോ അരുവികളെയോ പൂന്തോട്ടത്തെയോ കാണാനാവുമ്പോള്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ അയാളെ എനിക്കറിയാം എന്നു പറയാനുള്ള അര്‍ഹതയുണ്ടാവുന്നത്. ആ അര്‍ത്ഥത്തില്‍ ആര്‍ക്കെങ്കിലും ആരെയെങ്കിലും അറിയുമോ...എനിക്കാരെയെങ്കിലും അറിയുമോ....എനിക്ക് എന്നെ തന്നെ അറിയുമോ..??

അവര്‍ പഞ്ചഗുസ്തിയെക്കുറിച്ച് മറന്നുപോയി


മൂന്നു മദ്യപാനികള്‍  തലശേരിയില്‍ നിന്ന് ബാംഗ്ലൂര്‍ ഡീലക്‌സില്‍ കയറി. അതില്‍ ഒരാള്‍ പാമ്പായിരുന്നു. രണ്ടു പേര്‍ പരസ്പരം വെല്ലുവിളിച്ചുകൊണ്ടിരുന്നു. ഒടുവില്‍ അവര്‍ ശക്തിതെളിയിക്കാന്‍ തീരുമാനിച്ചു, കൈമുട്ട് സീറ്റ്ഡിവൈഡറില്‍ കുത്തി പഞ്ചഗുസ്തിക്ക് തയാറെടുത്തു. അപ്പോള്‍ ഒരാള്‍ ഒരു പാട്ടുമൂളി:

പാടി ബിലാലെന്ന പൂങ്കുയില്............

രണ്ടാമന്‍ ബിലാല്‍ ആരാണെന്ന് ചോദിച്ചു,
ഇളയ മകന്റെ പേരാണെന്ന് പാടിയവന്‍ പറഞ്ഞു.
ഞാന്‍ വായിച്ചുകൊണ്ടിരുന്ന പസ്തകം അടച്ച് ബാഗില്‍ വച്ചു.

തുടര്‍ന്ന് അവന്‍ ബിലാലിന്റെ കഥ പറയാന്‍ തുടങ്ങി:
ബിലാല്‍ അടിമയായ ഒരു നീഗ്രോ ആയിരുന്നു,  ശബ്ദം അതിമനോഹരമായിരുന്നു,  ബിലാലിന്റെ വാങ്കൊലി അതീവ സംഗീത സാന്ദ്രമായിരുന്നു....
കഥ തുടരുന്നതിനിടയില്‍ അവര്‍ പഞ്ചഗുസ്തിയെക്കുറിച്ച് മറന്നുപോയി.
അപ്പോഴേക്കും ബസ് മട്ടന്നൂരിലെത്തി. അവര്‍ കഥപറഞ്ഞുകൊണ്ട് തന്നെ അവിടെ ഇറങ്ങി. ഒരു നല്ല പുസ്തകം വായിച്ച സന്തോഷത്തോടെ ഞാനും ഇറങ്ങി.

മത്സരിക്കാത്തവനെ ആര്‍ക്കും തോല്‍പിക്കാനാവില്ല


മത്സരങ്ങള്‍ കണ്ടുപിടിച്ചവന്‍ തന്നെയായിരിക്കണം നരകവും സൃഷ്ടിച്ചിട്ടുണ്ടാവുക.  ഇവിടെ ഓരോ ശ്വാസത്തിലും എല്ലാവരും മത്സരരംഗത്താണ്. തെങ്ങുകയറ്റക്കാരനും കന്നുപൂട്ടുകാരനും മുങ്ങാങ്കുഴി വിദഗ്്ദ്ധനും ഓട്ടക്കാരനും ചാട്ടക്കാരനും അമ്പെയ്ത്തുകാരനും ചിത്രകാരനും ശില്പിയും മത്സരിക്കുന്നത് ഒരേ ഇനത്തിലാണ്.   അല്പം ശ്രദ്ധ തെറ്റിയവന്‍ ജയിക്കുകയും മറ്റുള്ളവരെല്ലാം തോല്‍ക്കുകയും ചെയ്യുന്നു. ഒരാള്‍ക്കു ജയിക്കാന്‍ വേണ്ടി എല്ലാവരും തോല്‍ക്കുന്നു. അങ്ങനെ തോറ്റവരുടെ ലോകം സൃഷ്ടിക്കപ്പെടുന്നു. ജീവിതത്തിന്റെ നിറം കെടുന്നു. അങ്ങനെ നരകങ്ങള്‍ പിറവിയെടുക്കുന്നു, ഓരോരുത്തരും ഓരോ നരകമാവുന്നു.
മത്സരമില്ലാത്ത ലോകം  എല്ലാവരും ജയിക്കുന്ന ലോകമാണ്;
മത്സരിക്കാത്തവനെ ആര്‍ക്കും തോല്‍പിക്കാനാവില്ല,
അവനെ സ്വര്‍ഗ്ഗമെന്നും വിളിക്കാം

Thursday, 17 July 2014

ഉദയാസ്തമയങ്ങള്‍ എത്ര വാസ്തവ വിരുദ്ധമാണ്


സൂര്യന്‍ ഒരിടത്തു തന്നെ ജ്വലിച്ചു നില്‍ക്കുകയല്ലാതെ ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യുന്നില്ല, എന്നിട്ടും സൂര്യന്‍ ഉദിക്കുന്നതായും അസ്തമിക്കുന്നതായും നാം കാണുന്നു, നട്ടുച്ചക്ക് തലക്കുമുകളിലാണെന്ന് അടയാളപ്പെടുത്തുന്നു. അതേസമയം കാഴ്ചയിലെ അസ്തമയത്തിനപ്പുറം ഭൂമിയുടെ മറുപുറത്ത് മറ്റൊരു പകല്‍ വിരിയുന്നത് കാണാതെ പോകുന്നു. ഈ ഉദായസ്തമയങ്ങള്‍ പോലെ വെറും തോന്നലായിരിക്കുമോ ജനിമൃതികളും... അതോ മറ്റൊരു പകലിലേക്കുള്ള അസ്തമയവും രാവിലേക്കുള്ള ഉദയവുമായിരിക്കുമോ...

എവിടെയായിരുന്നാലും


ഇവിടെയായിരിക്കുക എന്നാല്‍ അവിടെ അല്ലാതിരിക്കുക എന്നാണ്. ഇവിടെയിരുന്ന് അവിടെയായിരുന്നാല്‍ അവിടെയെത്തുമെങ്കില്‍ അവിടെയായിരിക്കാം. എന്നാല്‍ ഇവിടെയിരുന്ന് അവിടെയായിരുന്നാല്‍ ഇവിടെയും അവിടെയും അല്ലാതായിപ്പോകുമെങ്കില്‍ ഇവിടെയായിരിക്കുക തന്നെയാണ് നല്ലത്. അതുകൊണ്ടായിരിക്കണം ബുദ്ധനും ഓഷോയും സ്വപ്‌നം കാണരുതെന്നും സെന്‍ഗുരു സോസാന്‍ സ്വപ്‌നം കാണുകയും ചിന്തിക്കുകയും ചെയ്യുന്ന മനസ്സിനെ തന്നെ ഉന്മൂലനം ചെയ്യണമെന്നും പറഞ്ഞത്.
അതേസമയം എപിജെ അബ്ദുല്‍ കലാമും സകല പോസിറ്റീവ് ചിന്തകന്മാരും സ്വപ്‌നം കാണാന്‍ നമ്മെ നിരന്തരം പ്രേരിപ്പിക്കുന്നു. സ്വപ്‌നം കാണുകയെന്നാല്‍ അവിടെയായിരിക്കലാണ്. അവിടെയായിരിക്കുക എന്നാല്‍ സ്വപ്‌നത്തിന് അടയിരിക്കലാണ്. സ്വപ്നമില്ലായിരുന്നെങ്കില്‍ ഈ കാണുന്നതൊന്നും ഉണ്ടാകുമായിരുന്നില്ല. എല്ലാം പുരോഗതിയുടെയും രൂപരേഖകള്‍ ആദ്യം വരഞ്ഞിട്ടത് സ്വപ്‌നത്തില്‍ തന്നെയാകണം.
എനിക്കു തോന്നുന്നു, കുറച്ചു പേര്‍ ഇവിടെയിരിക്കുമ്പോള്‍ ഇവിടെ തന്നെയായിരിക്കട്ടെ, അല്പം ചിലര്‍ ഇവിടെയായിരിക്കുമ്പോള്‍ എവിടെയുമല്ലാതിരിക്കട്ടെ,
മറ്റുള്ളവര്‍ ഇവിടെയായിരിക്കുമ്പോള്‍ അവിടെയുമായിരിക്കട്ടെ. അങ്ങനെ അകവും പുറവും തമ്മിലൊരു പാലം ജനിക്കട്ടെ. അതിലേ ഒരു വെളിച്ചം വഴിനടക്കട്ടെ.

അവളും അവനോടൊപ്പം ഉണ്ടായിരിക്കണം


 മഴ പോലെ മരം പോലെ പുഴ പോലെ പെണ്ണും പ്രകൃതിയുടെ അഭിവാജ്യ ഘടകമാണ്. ജാലകങ്ങളില്ലാത്ത മുറിയില്‍, വെള്ളമില്ലാത്ത വീട്ടില്‍, വൃക്ഷങ്ങളില്ലാത്ത നാട്ടില്‍ കഴിയുന്നതു പോലെയാണ് പെണ്‍ സാന്നിധ്യമില്ലാത്ത ഇടങ്ങളിലെ ജീവിതം.
ആണിന് പെണ്ണിനോടോ പെണ്ണിന് ആണിനോടോ ബന്ധപ്പെടാനോ ആകര്‍ഷിക്കാനോ ആസ്വദിക്കാനോ അല്ല  ഈ നിരീക്ഷണം. ഒരു ജനകൂട്ടം എന്നാല്‍ പ്രകൃതിയുടെ, സൃഷ്ിടിയുടെ ഒരു പരിച്ഛേദമാണ്.
ആ കൂട്ടത്തില്‍ രണ്ടു ലിംഗത്തില്‍ പെട്ടവരും ഉണ്ടായാല്‍ മാത്രമേ അത് യഥാര്‍ത്ഥ പരിച്ഛേദം ആവുകയുള്ളൂ. അല്ലാത്തപക്ഷം അത് അപൂര്‍ണ്ണമായിരിക്കും. ആ അപൂര്‍ണ്ണമായ അന്തരീക്ഷം അസ്വസ്ഥതയുണ്ടാക്കുന്ന ഇടം തന്നെയായിരിക്കും.
ആണും പെണ്ണും കാറ്റും മരവും പോലെ പുഴയും മഴയും പോലെ പ്രകൃതിയുടെ ഭാഗമാണെന്നിരിക്കെ ഒറ്റലിംഗത്തില്‍ പെട്ടവരുടെ കൂട്ടങ്ങള്‍ എന്നും പ്രകൃതിയുടെ നിഷേധമോ വിഭാഗീയമോ ആണ്. എന്റെ നിരീക്ഷണം ശരിയാണെങ്കില്‍ നമ്മുടെ ബോയ്‌സ് സ്‌കൂളുകള്‍, ഗേള്‍സ് സ്‌കൂളുകള്‍, വനിതാ കോളജുകള്‍, സെമിനാരികള്‍, കന്യാസ്ത്രീ മഠങ്ങള്‍ തുടങ്ങിയവ പ്രകൃതി വിരുദ്ധ ഇടങ്ങളായി കണക്കാക്കപ്പെടണം. ഇത്തരം പ്രകൃതിയോട് നീതി പുലര്‍ത്താത ഇടങ്ങളിലെ അപൂര്‍ണ്ണത സൃഷ്ടിക്കുന്ന അസ്വസ്ഥതയും കൂടിയല്ലേ മനുഷ്യരെ പ്രകൃതി വിരുദ്ധരും ക്രൂരരും വികല വീക്ഷണമുള്ളവരുമാക്കി മാറ്റുന്നതെന്ന് ഞാന്‍ സംശയിക്കുന്നു.

അപ്പോള്‍ അത് സത്യം തന്നെയായിരുന്നു


അസത്യത്തിന്റെ ഒരു നേരിയ ലാഞ്ചന പോലും ഇല്ലാത്ത വിധം ഓരോ സ്വപ്നവും ഉറക്കമുണരുന്നതു വരെ പൂര്‍ണ്ണ സത്യമാണ്, അസത്യമാണെന്ന് ഉറക്കത്തില്‍ ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ പറഞ്ഞവന്റെ കഥ കഴിക്കാന്‍ മാത്രം ആത്മാര്‍ത്ഥത ഓരോരുത്തര്‍ക്കും സ്വപ്നത്തിലെ ആ സത്യത്തോടുണ്ടാകും. ഉറക്കമുണര്‍ന്ന് ഏതാനും നിമിഷങ്ങള്‍ കഴിയേണ്ടിവരും കണ്ടത് സ്വപ്നമായിരുന്നുവെന്നും ആ സത്യം അസത്യമാണെന്നും ബോധ്യപ്പെടാന്‍. സത്യമാണെന്ന് കരുതുന്ന സമയത്ത് അസത്യത്തോടു പോലും നമുക്കുള്ള വിശ്വാസത്തിന്റെ ദൃഢത സ്വപ്നത്തിലെ സത്യങ്ങള്‍ വെളിപ്പെടുത്തുന്നു.
സത്യത്തിന്റെ ഇത്തരം വേഷപകര്‍ച്ചകള്‍ കാണുമ്പോള്‍ ഭയം തോന്നുന്നു. ഈ ജീവിതം തന്നെ ഒരു നിദ്രയോ സ്വപ്നമോ മാത്രമായിരുന്നെന്ന് തിരിച്ചറിയുന്ന ഒരു ഉണര്‍ച്ചയിലേക്ക്  നാം ഉണരില്ലെന്ന് എന്താണുറപ്പ്? മരണം ആ ഉണര്‍ച്ചയുടെ പേരല്ലെന്ന് തീര്‍ത്തുപറയാനാവുമോ..? അങ്ങനെ സംഭവിച്ചാല്‍ നമ്മളും നമ്മുടെ വിശ്വാസവും കണ്ടതും കേട്ടതും അറിഞ്ഞതും ഈ പ്രപഞ്ചം തന്നെയും ഒറ്റ നിമിഷാര്‍ദ്ധത്തില്‍ ഒരു പെരും നുണ മാത്രമായി മാറില്ലേ...

നിലവിളിയുടെ നിറഭേദങ്ങള്‍


നിങ്ങള്‍ ഇന്ത്യക്കാരനും മലയാളിയും കമലാക്ഷിയമ്മയുടെ  ഭര്‍ത്താവും ഉല്പജാക്ഷന്റെ അച്ഛനും മാത്രമാവുമ്പോള്‍ ഒരു വ്യക്തിയാണ്. എന്നാല്‍ ഈ വ്യക്തിത്വം കുടികൊള്ളുന്നത് ഒരു മനുഷ്യനിലാണ്. ഇങ്ങ് കേരളത്തിലെ കാപ്പിമലയിലെ മനുഷ്യനും അങ്ങ് ഉഗാണ്ടയിലെ ടൊറോറോ താഴ്‌വരയിലെ മനുഷ്യനും തമ്മില്‍ ഒരു നെറ്റ്‌വര്‍ക്കുണ്ട്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ഈ നെറ്റ്‌വര്‍ക്ക് വ്യക്തിയും വ്യക്തിയും തമ്മില്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. മനുഷ്യന്‍ പൂര്‍ണ്ണവും വ്യക്തി അംശവുമായതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അംശത്തില്‍ പൂര്‍ണതയില്ലെന്നും എന്നാല്‍ പൂര്‍ണതിയില്‍ അംശവുമുണ്ടെന്നും ജിദ്ദു കൃഷ്ണമൂര്‍ത്തിയും ഓഷോയും ഒരേ സ്വരത്തില്‍ പറഞ്ഞത് ഓര്‍ക്കുന്നു.

വ്യക്തിക്ക് എന്റെ ദേശം എന്റെ മതം എന്റെ ജാതി എന്റെ കുടുംബം എന്നതിലപ്പുറം പോകേണ്ടതില്ല. എന്നാല്‍ മനുഷ്യന് തന്റെ ജൈവകുലത്തിന്റെ വ്യഥകള്‍ക്കും വേവലാതികള്‍ക്കും നേരെ കണ്ണടക്കാനാവില്ല. ദേശീയത, മതം, ജാതി, പ്രത്യശാസ്ത്രങ്ങള്‍ തുടങ്ങിയവയെല്ലാം മനുഷ്യന്റെ നെറ്റ് വര്‍ക്ക് തകര്‍ത്ത് അവനെ വിഭജിച്ചുകൊണ്ടിരിക്കുമ്പോള്‍ മനുഷ്യര്‍ വ്യക്്തികള്‍ മാത്രമായി ചുരുങ്ങിവരികയാണ് എന്നത് മറ്റൊരു വസ്തുത.

മലയാളി എന്തുകൊണ്ട് ഗാസ ഗാസ എന്നു നിലവിളിക്കുന്നു എന്ന് നിരന്തരം കേട്ടുകൊണ്ടിരിക്കുന്നതാണ് ഈ കുറിപ്പിന് കാരണം. കുരുതികള്‍ ഗാസയിലായാലും ബാഗ്ദാദിലായാലും കാഠ്മണ്ഠുവിലായാലും മലയാളി നിലവിളിക്കും. കാരണം മലയാളി ഇപ്പോഴും അത്രയൊന്നും വ്യക്തി മാത്രമായി ചുരുങ്ങിയിട്ടില്ല, മനുഷ്യത്വത്തിന്റെ നെറ്റ്‌വര്‍ക്കില്‍ നിന്ന് അകന്നുപോയിട്ടില്ല. കുരുതി ഇപ്പോള്‍ ഗാസയിലായതിനാല്‍ ഗാസ എന്നു നിലവിളിക്കുന്നു, മറ്റൊരിടത്തായാല്‍ ആ പേരില്‍ നിലവിളിക്കും.

അല്ലെങ്കില്‍ തന്നെ നമ്മളെപ്പോഴാണ് മനുഷ്യത്വത്തിന്റെ ഈ നിലവിളി നിര്‍ത്തിയിരുന്നത്. ടിയാനന്‍മെന്‍ സ്‌ക്വയറെന്നും സോമാലിയയെന്നും ദക്ഷിണാഫ്രിക്കയെന്നും ബാഗ്്ദാദെന്നും കൊളംബോയെന്നുമൊക്കെ പറഞ്ഞ് നമ്മള്‍ നിലവിളിക്കുകയായിരുന്നുവല്ലോ. ഇപ്പോള്‍ ഗാസയുടെ പേരിലുള്ള നിലവിളി കേള്‍ക്കുമ്പോള്‍ ചിലരെങ്കിലും അസ്വസ്ഥത പ്രകടിപ്പിക്കുന്നത് അവരുടെ നെറ്റ്‌വര്‍ക്ക് തകരാറായിട്ടാണ് എനിക്കു തോന്നുന്നത്. ദേശീയതയോ മതമോ അങ്ങനെ എന്തോ അവരുടെ ശ്രംഖലക്കണ്ണികളെ കരണ്ടു തിന്നിട്ടുണ്ടാവണം. ഗാസക്കുവേണ്ടി മാത്രം നിലവിളിക്കുകയും അല്ലാത്തപ്പോള്‍ തൊണ്ടയില്‍ പൊള്ളുന്ന ചക്കക്കുരു കുടുങ്ങിപ്പോവുകയും ചെയ്യുന്നവര്‍ക്കും ഈ ഉപമ ബാധകമാണ്.

Wednesday, 16 July 2014

വിശേഷമൊന്നുമില്ല സുഹൃത്തേ


ഇന്നലെയും ഇന്നും നാളെയും തമ്മില്‍ വ്യത്യാസങ്ങള്‍ സംഭവിക്കുമ്പോഴാണ് വിശേഷങ്ങള്‍ ഉണ്ടാവുന്നത്. അങ്ങനെ സംഭവിക്കാതിരിക്കുകയാണെങ്കില്‍ അതിന്റെ അര്‍ത്ഥം ഒഴുകുന്നില്ലെന്നോ ഒഴുക്കു നിലച്ചെന്നോ ആണെന്നു തോന്നുന്നു. ഒഴുക്ക് നിലക്കുക എന്നാല്‍ മറ്റൊരര്‍ത്ഥത്തില്‍ ജീവിതം നിലക്കലാണ്.  നമ്മള്‍  യാന്ത്രികം എന്നു വിളിക്കുന്നതും അതിനെ തന്നെയാണ്.

ഒഴുകുന്ന നദിക്ക് എന്നും വിശേഷങ്ങളാണ്. അത് നിമിഷംപ്രതി വ്യത്യസ്ഥമായ ഭൂമികകളിലൂടെയാണ് പ്രയാണം തുടരുന്നത്. വൈവിധ്യമാര്‍ന്ന വൃക്ഷലതാദികളും കാലാവസ്ഥയും തീരങ്ങളുടെ ബഹുസ്വരമായ സംസ്‌ക്കാരങ്ങളുമാണ് ഒഴുകുന്ന നദിയുടെ വിശേഷങ്ങള്‍. എന്നാല്‍ ഒഴുക്കു നിലച്ച വെള്ളക്കെട്ട് മനോഹരമായ ഒരു തടാകം തന്നെയായാല്‍ പോലും അതിന് വിശേഷങ്ങളില്ല. മാത്രമല്ല; കെട്ടിനില്‍ക്കുന്നതെന്തും കെട്ടുനാറുകയും ചെയ്യും. സ്ഥിരമായ ജോലിയും കൂലിയുമായിരിക്കണം  കെട്ടിക്കിടക്കാന്‍ നിര്‍ബന്ധിതനാക്കുന്നത്. ഒരേ മുഖങ്ങള്‍, ഒരേ പ്രകൃതി, അതേ  വരുമാനം എന്നിവയിലൂടെയാണെന്നു തോന്നുന്നു തടാകങ്ങള്‍ ഉണ്ടാകുന്നത്.  അത്തരം കെട്ടിക്കിടപ്പില്‍ നിന്നാവണം എനിക്കും വിശേഷമൊന്നുമില്ല സുഹൃത്തേ എന്നു പറയേണ്ടി വരുന്നത്.


ദൈവത്തെ കബളിപ്പിക്കുന്ന പ്രാര്‍ത്ഥനകള്‍


ചിലര്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം പുത്തന്‍ പണക്കാരനാണോ എന്ന് തോന്നിപ്പോകും. അത്തരം പ്രാര്‍ത്ഥനകള്‍ക്ക് മൂന്ന് ഭാഗങ്ങളാണ്. ആദ്യ ഭാഗം ദൈവത്തെ പുകഴ്ത്താനുള്ളതാണ്. പ്രാസമൊപ്പിച്ചും ഒപ്പിക്കാതെയും വിശേഷണങ്ങളും പര്യായങ്ങളും പറഞ്ഞുള്ള സ്തുതി. രണ്ടാം ഭാഗം തനിക്കുള്ളതെല്ലാം മറച്ചു വച്ച് പരാധീനതകളും പ്രാരാബ്ദങ്ങളും നിരത്താനുള്ളതാണ്. മൂന്നാം ഭാഗം തനിക്ക് അടിയന്തിരമായി അനുവദിച്ചുതരേണ്ട ആവശ്യങ്ങളുടെ നീണ്ട പട്ടികയാണ്.
താനാരാണെന്നും ദൈവം ആരാണെന്നും വാക്കുകള്‍ കൊണ്ട് സ്ഥാപിക്കേണ്ടി വരുന്നത് ദൈവത്തെ ജീവിതത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയവര്‍ക്കല്ലാതെ മറ്റാര്‍ക്കാണ്..? അപ്പോള്‍ ഇത്തരം പ്രാര്‍ത്ഥനകളിലെ ദൈവസ്തുതി പ്രാര്‍ത്ഥിക്കുന്നവന്റെ അടവല്ലാത്തെ മറ്റെന്താണ്..?
പറയാത്തതു പോലും കേള്‍ക്കുകയും ചിന്തിക്കാത്തതു പോലും അറിയുകയും ചെയ്യുന്ന ദൈവത്തെ പൊട്ടനാക്കുന്ന ഇത്തരം പ്രാര്‍ത്ഥനകള്‍ കണ്ടുപിടിച്ചത് ദൈവത്തിന്റെ ശത്രു ആയിരിക്കാനേ സാധ്യതയുള്ളൂ...

ഒരാളെ രണ്ടു തവണ കാണാനാവില്ല


ഇന്നലെ കടം ചോദിപ്പോള്‍ നല്‍കാതിരുന്ന വ്യക്തിയോട് നാളെ കടം ചോദിക്കാതിരിക്കരുത്. കാരണം ഇന്ന് അയാള്‍ ഇന്നലത്തെ ആളല്ല. നാളെ അയാള്‍ ഇന്നത്തെ ആളുമായിരിക്കില്ല.

ഭൂമി കറങ്ങുന്നതു കൊണ്ടോ, ജീവിതം ഒഴുകുന്നതു കൊണ്ടോ ആവാം അറിഞ്ഞോ അറിയാതോയോ ഓരോ നിമിഷവും മനുഷ്യന്‍ മാറിക്കൊണ്ടിരിക്കുന്നു. അതിനെ വളര്‍ച്ചയെന്നോ തകര്‍ച്ചയെന്നോ വിളിക്കാം. അതേസമയം മാറ്റം ഒരു യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടായിരിക്കാം ഒരു ജന്മം ഒരുമിച്ച് ജീവിച്ചാലും ഒരാള്‍ക്ക് മറ്റൊരാളെ അറിയാന്‍ കഴിയാത്തത്. നമ്മള്‍ അറിഞ്ഞു തുടങ്ങുമ്പോഴേക്കും അയാള്‍ മറ്റൊരാളായി മാറുന്നു, വീണ്ടും അറിയാന്‍ തുടങ്ങുമ്പോള്‍ അയാള്‍ പിന്നെയും മാറുന്നു, വഴുവഴുപ്പുള്ള മത്സ്യത്തെ പോലെ പിടിവിട്ടു പോവുന്നു. അറിയാന്‍ ശ്രമിക്കുന്നവനും അനുനിമിഷം മാറ്റത്തിന് വിധേയനാകുന്നു.

ഒരു നദിയില്‍ രണ്ടു തവണ ഇറങ്ങാനാവില്ലെന്ന് സെന്‍ പറഞ്ഞതു
ശരിയാണെങ്കില്‍ ഒരാളെ രണ്ടു തവണ കാണാനുമാവില്ല.

ആ പഴുത്തിലയോട് മാപ്പു ചോദിക്കുന്നു



ചുരുങ്ങിയത് മുന്നൂറ് ചെടികളെയെങ്കിലും കുടിപ്പിച്ചും കുളിപ്പിച്ചുമാണ് എന്റെ വേനല്‍ദിനങ്ങള്‍ ആരംഭിക്കാറുള്ളത്. വേനല്‍മഴ വന്നുപോയതിനു ശേഷം ചെടികളെല്ലാം കൂടുതല്‍ ഹരിതാഭമാണ്. അതിനാല്‍ പൂക്കളില്ലാത്തവപോലും പുതിയ ഇലകളാല്‍ മനോഹരമായിരിക്കുന്നു. ചെടികളിലെ പഴുത്തിലകള്‍ താനേ കൊഴിയാറാണ് പതിവെങ്കിലും നനക്കുമ്പോള്‍ ഹോസ് പിടിച്ചു ഞാന്‍ കൊഴിക്കാറുമുണ്ട്. നല്ല പച്ചപിടിച്ച ചെടികളില്‍ പഴുത്തില കാണുമ്പോഴുണ്ടാവുന്ന അഭംഗിയോ അസ്വസ്ഥതയോ ആണ് എന്നെ അങ്ങനെ ചെയ്യിക്കുന്നത്.
ഇന്ന് അത്തരം ഒഴു പഴുത്തിലയില്‍ ഞാന്‍ വളരെനേരം ഹോസ് പിടിച്ചിട്ടും ആ ഇല കൊഴിയാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ ഞാന്‍ കൈകൊണ്ടു തന്നെ അവ തട്ടി താഴെയിടാന്‍ തീരുമാനിച്ചു. പക്ഷെ ഒറ്റ സ്പര്‍ശത്തിലും അവ കൊഴിഞ്ഞില്ല. അതിനെ പറഞ്ഞയക്കാന്‍ വിരലുകള്‍ക്ക് ബലം പ്രയോഗിക്കേണ്ടിവന്നു. അതിന് ശേഷം ഞാന്‍ വല്ലാത്തെ അസ്വസ്ഥനാണ്. എത്ര നിര്‍ബന്ധിച്ചാണ് ഞാന്‍ അതിനെ പറഞ്ഞയച്ചതെന്ന് ഓര്‍ക്കുമ്പോള്‍ സങ്കടം സഹിക്കാനാവുന്നില്ല. ഒരു വൃദ്ധയെ കഴുത്തു ഞെരിച്ച് കൊല്ലുന്നതു പോലെ തന്നെയായിരുന്നു ഞാനത് ചെയ്തത്. കാലം കാറ്റിന്റെ കൈകളിലൂടെ ചെയ്യേണ്ടതാണ് ഞാന്‍ ചെയ്തിരിക്കുന്നത്. എല്ലാ പച്ചിലകളും ഒരിക്കല്‍ പഴുത്തിലകളാവുമെന്ന് നേരത്തെ അറിയാമായിരുന്നെങ്കിലും പഴുത്തിലകള്‍ പ്രകൃതിയുടെ മറ്റൊരു വര്‍ണ്ണമായിരുന്നുവെന്ന്  അപ്പോള്‍ ഞാന്‍  അറിഞ്ഞിരുന്നില്ല


ഒറ്റവഴിയിലൂടെയാണെങ്കില്‍ പോലും



യാത്ര ഒറ്റവഴിയിലൂടെയാണെങ്കില്‍ പോലും എല്ലാ കാഴ്ചകളും എല്ലാവരും കാണണമെന്നില്ല. ചിലര്‍ ചിലത് കാണുന്നു, മറ്റുചിലര്‍ വേറെ ചിലത് കാണുന്നു. ഒരേ കാഴ്കള്‍ കണ്ടവരും കൂട്ടത്തില്‍ ഉണ്ടാവാം. യാത്രകളില്‍ മയക്കത്തിലായവരും ഉറങ്ങിപ്പോയവരും ഓരോ സംഘത്തിലും നിരവധിയുണ്ടാവും. അത്തരക്കാര്‍ ഒന്നും കാണാത്തവരാണ്. ഉറങ്ങിപോയവരില്‍ ചിലര്‍ യാത്രയില്‍ സ്വപ്‌നം കണ്ടെന്നുമിരിക്കും, അതില്‍ തന്നെ ചിലര്‍ സ്വപ്‌നത്തില്‍ കണ്ടത് യാത്രയിലെ കാഴ്ചയായിരുന്നുവെന്ന് തെറ്റദ്ധരിച്ചെന്നും വരാം.
വഴി ഇവിടെ ഉണ്ടായിരുന്നതാണ്. അന്നു മുതല്‍ തന്നെ കാഴ്ചകളും ഉണ്ടായിരുന്നിരിക്കണം. എന്നാല്‍ യാത്രികര്‍ മാറിക്കൊണ്ടിരിക്കും. അന്ന് പോയവര്‍ കണ്ടത് ഇന്നു പോകുന്നവര്‍ കാണണമെന്നോ കാണാതിരിക്കണമെന്നോ നിര്‍ബന്ധമില്ല. കണ്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കത് പുതിയ കാഴ്ച തന്നെയാണ്. മുമ്പ് പോയവര്‍ കണ്ടതുകൊണ്ട് മാത്രം അത് കാഴ്ചയല്ലാതാകുന്നില്ല. അവര്‍ കണ്ടതു കൊണ്ട് നമ്മള്‍ കാണരുതെന്ന് ശഠിക്കാനുമാവില്ല. ബുദ്ധനും ലാവോത്സുവും ച്യുവാങ്‌സുവും ഗുര്‍ജിഫും റാബിയയും തബ്‌റീസും റൂമിയും ഓഷോയും കൃഷ്ണമൂത്തിയും പറഞ്ഞതില്‍ പലതും ഒന്നായത് അതുകൊണ്ടായിരിക്കണം. വ്യ്ത്യാസപ്പെട്ടതും അതുകൊണ്ടു തന്നെയായിരിക്കണം.
മുമ്പ് പോയവരും ഇപ്പോള്‍ പോയവരും കാണാത്ത പലതും ഇനി പോകുന്നവര്‍ കണ്ടുകൂടെന്നുമില്ല. കാലാകാലം പെയ്യുന്ന മഴയില്‍ മുളച്ചതും വേനലുകളില്‍ കരിഞ്ഞതും പുതിയ യാത്രക്കാര്‍ അധികമായി കണ്ടെന്നുമിരിക്കും. തെറ്റിദ്ധരിക്കണ്ട. ഇതൊന്നും ഞാന്‍ ആരോടും പറയുന്നതല്ല; ഞാന്‍ എന്നോടു തന്നെ പറയുന്നതാണ്. എനിക്ക് എന്നെ തന്നെ ചിലത് ബോധ്യപ്പെടുത്തേണ്ടതുണ്ടായിരുന്നു.