Saturday, 18 October 2014

ശീര്‍ഷകമെന്ന കയര്‍



ബന്്ധങ്ങള്‍ക്കായാലും സര്‍ഗ്ഗസൃഷ്ടികള്‍ക്കായാലും ശീര്‍ഷകം അനാവശ്യമോ ബാധ്യതയോ ആണ്. ചിലപ്പോഴെങ്കിലും അതിന്റെ ശത്രുവുമാണ്. ശീര്‍ഷകം ഒന്നിനെ അതിന്റെ കീഴില്‍ പിടിച്ചു കെട്ടുകയാണ് ചെയ്യുന്നത്. ഒറ്റമുഖം മാത്രമുള്ളതിന് രണ്ടാതൊരു മുഖമോ മാനമോ നല്‍കാന്‍  ശീര്‍ഷകങ്ങള്‍ക്ക് കഴിഞ്ഞേക്കാം. എന്നാല്‍ നിരവധി മാനങ്ങളുള്ള സൃഷ്ടികളെ സംബന്ധിച്ചിടത്തോളം അതിനെ ഒന്നോ രണ്ടോ വീക്ഷണ കോണുകളില്‍ തളച്ചിട്ട് ബഹുമുഖ വായന തടസ്സപ്പെടുത്തുകയാണ് ശീര്‍ഷകങ്ങള്‍ ചെയ്യുന്നത്. ഇത് ഒമര്‍ഖയ്യാം നേരത്തെ തിരിച്ചറിഞ്ഞതിനാലാവണം റുബയ്യാത്തിലെ 101 കവിതകള്‍ക്കും ശീര്‍ഷകമില്ലാതിരുന്നത്.
മനുഷ്യനും പലമുഖങ്ങളുള്ള സൃഷ്ടിയാണ്. അതിനാല്‍ മനുഷ്യബന്ധങ്ങളില്‍  ശീര്‍ഷകങ്ങള്‍ അതിര്‍ത്തികളും പരിധികളും പരിമിതികളുമാണ്. പരിമിതമല്ലാത്തതിനെ പരിമിതപ്പെടുത്തുകയാണ് ശീര്‍ഷകങ്ങള്‍ ചെയ്യുന്നത്. ആഴം കണക്കാക്കാനാവാത്ത ആഴിയുടേ അളവെഴുതുന്നതു പോലെയാണ്  ബന്ധങ്ങള്‍ക്ക് പേര് ചാര്‍ത്തുന്നത്.  സാമൂഹ്യ അച്ചടക്കത്തിന്റെയോ അടിച്ചമര്‍ത്തലിന്റെയോ ഭാഗമായി ചില ബന്ധങ്ങള്‍ക്ക് അത് ആവശ്യമാണെങ്കിലും പല ബന്ധങ്ങള്‍ക്കും ശീര്‍ഷകച്ചോട്ടില്‍ ഒതുങ്ങാനാവില്ല.  ബന്ധങ്ങളുടെ രസതന്ത്രവും ഊര്‍ജ്ജതന്ത്രവും ഉള്‍ക്കൊള്ളാന്‍ പര്യാപ്തമായ ശീര്‍ഷകങ്ങള്‍  ഭാഷയില്‍ ഉണ്ടാവണമെന്നുമില്ല. അതിനാല്‍ പല ബന്ധങ്ങളെയും നാം നിലവിലുള്ള ശീര്‍ഷകക്കുറ്റികളില്‍ പിടിച്ചുകെട്ടുകയാണ് പതിവ്.
 ഇത്തരം ശീര്‍ഷകങ്ങള്‍ ചിലപ്പോള്‍ യഥാര്‍ത്ഥ്യത്തിനടുത്ത് എത്താതിരിക്കുകയോ മറ്റുചിലപ്പോള്‍ യാഥാര്‍ത്ഥ്യത്തിനപ്പുറം പോവുകയോ ചെയ്യുന്നു. അവിടെ നഷ്ടപ്പെടുന്ന കൃത്യതയാണ് യാഥാര്‍ത്ഥ യാഥാര്‍ത്ഥ്യം. പല ബന്ധങ്ങളുടെയും ദുര്‍വായനകള്‍ ഉണ്ടാവുന്നത് ഇങ്ങനെയാണ്.  അതുകൊണ്ടു തന്നെ ഞാനും അവളും തമ്മിലുള്ള ബന്ധത്തെ പ്രണയമെന്ന് വിളിക്കുകയാണെങ്കില്‍ അത് ആ ബന്ധത്തെ തീരെ കുറച്ചുകാണലായിരിക്കുമെന്ന്  ഒരാള്‍ പറഞ്ഞാല്‍ ഞാന്‍ അതിനെ തീരെ അവിശ്വസിക്കില്ല.

Sunday, 12 October 2014

ചക്രവാളങ്ങളിലേക്ക് നോക്കുമ്പോള്‍



കാഴ്ചയിലും നോട്ടത്തിലും കാണുന്നത് ഒന്നല്ല. കാഴ്ച നോക്കാതെയും കാണലാണ്.  നോട്ടം ഒരുദ്ദേശത്തോടെ കാണലാണ്.  കാഴ്ചക്ക് പകരം നോട്ടം ശീലിക്കുമ്പോള്‍ നോട്ടം തന്നെ കാഴ്ചയാകുന്നു, കാഴ്ച തന്നെ നോട്ടമാകുന്നു. അതുവരെ നോക്കുന്നതാണ് കണ്ടുകൊകാണ്ടിരുന്നതെങ്കില്‍ കാഴ്ചയും നോട്ടവും ഒന്നാവുമ്പോള്‍ നോക്കാത്തതും കാണാനാവുന്നു.

പൗലോ കൗലോയുടെ വാല്‍കൈറീസ് വായിച്ചതില്‍ പിന്നെയാണ് ചക്രവാളങ്ങളിലേക്ക് നോക്കാന്‍ തുടങ്ങിയത്. അതുവരെ പത്തോ ഇരുപതോ അടി മാത്രമായിരുന്നു കാഴ്ചവട്ടം അല്ലെങ്കില്‍ നോട്ടവൃത്തം. ചക്രവാളങ്ങളിലേക്ക് നോക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഓരോ പ്രദേശവും പുതുതായി കാണുന്നതു പോലെ തോന്നുന്നു.  ഒരാള്‍ അയാള്‍ രാപ്പാര്‍ക്കുന്ന വീടിന്റെ ഉമ്മറത്തോ മുറ്റത്തോ നിന്ന് ചക്രവാളത്തിലേക്ക് ആദ്യമായി നോക്കുകയാണെങ്കില്‍ അയാള്‍ ആ  പ്രദേശം ആദ്യമായി കാണുക തന്നെയാണ്.  വര്‍ഷങ്ങളോളം താമസിച്ച ഇടങ്ങളിലൂടെ ചക്രവാളങ്ങളിലേക്ക് നോക്കിക്കൊണ്ട് ഒരിക്കല്‍ കൂടി പോവുകയാണെങ്കില്‍ അതെല്ലാം പുതിയ പുതിയ ഇടങ്ങളായി മാറുന്നു. പുറം നോട്ടങ്ങളുടെ ദൂരപരിധി കൂടുന്നതിനനുസരിച്ച് അകം കാഴ്ചകളുടെ ആഴവും വര്‍ദ്ധിക്കുന്നു.  കണ്ണുകള്‍  ചക്രവാളങ്ങള്‍ കാണാന്‍ തുടങ്ങുമ്പോള്‍  അകത്ത് മറ്റൊരു ചക്രവാളം രൂപംകൊള്ളുന്നു.

ആ ആപ്പിള്‍ വീണത് അവിടെ തന്നെയായിരിക്കണം




























എനിക്ക് വല്ല ബോധവുമുണ്ടെങ്കില്‍ അതില്‍ പലതും ഉണര്‍ന്നത് ശക്തിയോടെ വെള്ളംചാടുന്ന ഷവറിനു കീഴില്‍ കുളിച്ചു കൊണ്ടിരിക്കുമ്പോഴാണ്. ഇത് എന്തുകൊണ്ടാണെന്ന് ആലോചിച്ചുകൊണ്ടിരിക്കെയാണ്  ശ്രീ എം എന്നറിയപ്പെടുന്ന മുംതാസ് അലി ഖാന്റെ സ്‌നേഹസദസ്സില്‍ എത്തിപ്പെട്ടത്.
           മസ്തിഷ്‌ക്കത്തിന്റെ മധ്യത്തില്‍ കാണുന്ന അപ്പെന്റിക്‌സ് ആകൃതിയിലുള്ള പീനല്‍ ഗ്ലാന്റ് ആറാം ഇന്ദ്രിയമാണെന്നും അവിടെ ഏല്‍ക്കുന്ന ക്ഷതങ്ങള്‍ പഞ്ചേന്ദ്രിയങ്ങള്‍ക്കതീതമായ അറിവിനെ ഉണര്‍ത്തുമെന്നും അദ്ദേഹം പറയുകയുണ്ടായി. മനസ്സിനെ ശൂന്യമാക്കുന്ന ധ്യാനത്തിലൂടെയും ഭക്തിയിലൂടെയും പീനല്‍ ഗ്ലാന്റിനെ പ്രവര്‍ത്തനക്ഷമമാക്കാമെന്നും വിവേകാനന്ദന്‍ പറഞ്ഞ ബ്രഹ്മരന്ധ്രം ഇതായിരിക്കാമെന്നും എം പറയുന്നു. ന്യൂറോളജിസ്റ്റുകള്‍ നേരത്തെ ഇത്  അപ്പന്റിക്‌സ് പോലെ ഉപയോഗിമില്ലാത്ത എന്തോ ഒന്നാണെന്ന് ധാരണയിലായിരുന്നുവെന്നും ഇപ്പോള്‍ അതിന്റെ
പ്രയോജനം കണ്ടെത്തിയതായും അദ്ദേഹം വിശദീകരിക്കുന്നു.
 തലക്ക് ക്ഷതമേറ്റ സിവില്‍ എഞ്ചിയനിയര്‍  ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ആള്‍ജിബ്രയില്‍ അപാരമായ ജ്ഞാനവും വേഗതയും കണ്ട് അദ്ദേഹം സ്വയം അമ്പരന്നുപോയ കഥയും ഇതിന് ഉപോത്ബലകമായി എം പറയുകയുണ്ടായി.  അപ്പോള്‍ ഞാന്‍ ഓര്‍ത്തത് ഐസക് ന്യൂട്ടനെയാണ്. ആ ആപ്പിള്‍ അദ്ദേഹത്തിന്റെ പീനല്‍ ഗ്ലാന്റില്‍ തന്നെയായിരിക്കണം പതിച്ചിട്ടുണ്ടാവുക.
.

Sunday, 5 October 2014

പെയ്‌തൊഴിയാത്ത വീട്ടിലെ മഴ



എന്നും മഴ പെയ്യുന്ന വീട്ടില്‍ ജനിച്ചതിനാലാവണം അന്നേ മനസ്സില്‍ മഴയുടെ നിറം കറുപ്പായിരുന്നു. മഴയോട് വെറുപ്പായിരുന്നു. പുറത്തെ മഴ അകത്തെ മഴയില്‍ നിന്ന് ഇറങ്ങിയോടുന്നതില്‍ നിന്ന് ഒരു കയറുപോലെ എന്നെ കെട്ടിയിട്ടു. പക്ഷെ അകത്തും പുറത്തും മദിച്ചു പെയ്യുന്ന മഴയില്‍ നിന്നാവണം ഒരു ഇളംവെയിലിനെക്കുറിച്ചുള്ള സ്വപ്നം മനസ്സില്‍ മുളച്ചിട്ടുണ്ടാവുക.

അന്ന് വീടിനും സ്‌കൂളിനുമിടക്ക്  പാലമില്ലാത്ത ഒരു തോടും കടലുപോലുള്ള ഒരു വയലുമുണ്ടായിരുന്നു. സ്‌കൂളില്‍ അയക്കാന്‍ തീരെ താല്പര്യമില്ലാത്ത വീടാണ്.  തോടും വയലും അവരുടെ ആഗ്രഹം പോലെ നിലകൊണ്ടു. അതിനൊപ്പം മഴയും കൂടി പെയ്തപ്പോള്‍ എന്റെ വെയില്‍ നനയാനുള്ള മോഹം എന്നെന്നേക്കുമായി അവസാനിക്കുകയാണെന്നു തോന്നി.

എന്നാല്‍ മഴ പെയ്തു തോര്‍ന്ന ഒരു വൈകുന്നേരം കാവുന്താഴ എല്‍പി സ്‌കൂള്‍ മാനേജരും ഹെഡ്മാസ്റ്റരുമായ കരുണന്‍ മാഷ് പാത്തൂന്ന് നീട്ടിവിളിച്ച് കണ്ടികയറി വന്നു. അപ്പോഴും ഓലയും പുല്ലും മേഞ്ഞ മേല്‍ക്കൂരയില്‍ നിന്ന് പുറത്തേക്കുന്തിയ ഓലക്കാലിലൂടെ ഇറവെള്ളം ഉറ്റിവീണുകൊണ്ടിരുന്നു.  ഉമ്മ കോലായിലേക്കിറങ്ങി നിന്നു മാഷെന്താ വന്നേ എന്നു തിരക്കി. സ്‌കൂള്‍ തുറന്നകാര്യം മാഷ് അറിയിച്ചു. എന്നെ സ്‌കൂളിലയക്കാന്‍ മാഷ് നിര്‍ബന്ധിക്കുന്നത് മണ്ണും ചാണകവും തേച്ച തറയിലിരുന്ന് തുണ്ട് കടലാസില്‍ എന്തോ കോറിയിട്ടുകൊണ്ടിരുന്ന ഞാന്‍ പ്രതീക്ഷയോടെ കേട്ടു. മഴയും തോടും വയലും തടസ്സം ചൂണ്ടിക്കാട്ടി എന്നെ സ്‌കൂളില്‍ അയക്കില്ലെന്ന് ഉമ്മ തീര്‍ത്തു പറഞ്ഞു. എന്റെ ഗ്രാമത്തില്‍ ഫോണുള്ള ഏക വീട് കരുണന്‍ മാഷിന്റേതാണ്. പൂനെയില്‍ നിന്ന് ആറ്റയും മൈസൂരില്‍ നിന്ന് മൂത്തമ്മയും ഇടക്ക് വിളിക്കാറുള്ളത് അവിടെയാണ്. അതോര്‍ത്തിട്ടാവണം ഒടുവില്‍ ഉമ്മ ഒരു ചെറിയ ഭേദഗതിക്ക് തയാറായി. മഴക്കാലം കഴിഞ്ഞാല്‍ അയക്കാമെന്നായിരുന്നു ആ അര്‍ദ്ധസമ്മതം.

പക്ഷെ അതിന് കരുണന്‍ മാഷ് വഴങ്ങിയില്ല, അപ്പോഴേക്കും ഉമ്മാമ ആടിനെയും മേയ്ച്ച് തിരിച്ചു വന്നു. മൂന്നു പെണ്‍മക്കള്‍ക്കും കൂടി ആകെയുള്ള ഏക സന്താനമാണ് ഞാന്‍. പാറാപ്പള്ളിയിലേക്കും പഴയ പള്ളിയിലേക്കും നേര്‍ന്ന നേര്‍ച്ചകളുടെ ഫലമായി ജനിച്ചതാണ്, അതും ആണ്‍ തരി. ഹെന്റെ അറ്റക്കപ്പള്ളി ഔലിയാ എന്ന നിലവിളിയോടെ ആടിനെ ആലയില്‍ കെട്ടി ഉമ്മാമ പ്രശ്‌നത്തില്‍ ഇടപെട്ട് ഓനെ ഇസ്‌കോളില്‍ അയക്കൂലാന്ന് തീര്‍ത്ത് പറഞ്ഞു.  അവസാനത്തെ ആണി പോലെ അതെന്റെ മനസ്സില്‍ ആഞ്ഞു തറച്ചു. എന്നാല്‍  പ്രായമായ ഉമ്മാമാനെ കണ്ടപ്പോള്‍ ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീണപ്പോള്‍ ഉണ്ടായതു പോലെ എന്തോ ഒന്ന് കരുണന്‍ മാഷിന്റെ തലയില്‍ മിന്നിക്കാണണം. വാര്‍ദ്ധക്യകാല പെന്‍ഷന്‍ കിട്ടാറുണ്ടോ ഉമ്മാ എന്ന് മാഷ് ചോദിച്ചു. ഇല്ലെന്ന് ഉമ്മാമ പറഞ്ഞു. അങ്ങനെ മാഷ് അത് ശരിയാക്കാമെന്നേറ്റു. പിന്നെ അവര്‍ കൂടുതല്‍ വാശി കാണിച്ചില്ല. അങ്ങനെ തോടിനു മുകളിലെ ഒറ്റത്തെങ്ങിന്റെ പാലം ഞാണിന്മേല്‍ കളിപോലെ കടന്ന്, പാടവരമ്പിലൂടെ നടന്ന് ഇടവഴി താണ്ടി കുന്നുകയറി  സ്‌കൂളിലെത്തി. കാലമേറെ കഴിഞ്ഞപ്പോഴാണ് കരുണന്‍മാഷിന്റെ ആഗമനത്തിന്റെ മറ്റൊരു പൊരുള്‍ എനിക്കു മനസ്സിലായത്. അന്ന് മുതല്‍ എഇഒ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് വലിയ ബഹുമാനമാണ്.

സ്‌കൂളില്‍ പോകാന്‍ തുടങ്ങിയെങ്കിലും മഴ പിന്നെയും ദു:ഖങ്ങള്‍ പെയ്തുകൊണ്ടിരുന്നു. വീട്ടിലെ ചെറിയ ചെറിയ പ്രശ്‌നങ്ങളില്‍ പോലും സ്‌കൂളില്‍ അയക്കില്ലെന്ന ഭീഷണിയുടെ ഇടിവെട്ടുകള്‍ മുഴങ്ങിക്കൊണ്ടിരുന്നു.  ഉമ്മ പെയ്യുന്ന ദിവസങ്ങളില്‍ എന്റെ പുസ്തകക്കെട്ടുകള്‍ ഇട്ടമ്മലെ തെങ്ങിന്‍ ചുവട്ടില്‍ മഴ നനഞ്ഞുകൊണ്ടിരുന്നു.