Tuesday, 19 August 2014

ചിന്തിക്കാത്തവര്‍ ചിന്തിക്കാതിരിക്കട്ടെ



വാതത്തിന് കുറുന്തോട്ടിക്ക് പകരം
ആടലോടകം കൊണ്ട് പ്രയോജനമില്ല,
താളിയുണ്ടാക്കാന്‍ ചെമ്പരത്തിയും
കഫക്കെട്ടിന് തുളസിയും തന്നെ വേണം.

ചിന്തിക്കാത്തവനെ ആരും ചിന്തിപ്പിക്കരുത്. ചിന്തിക്കുന്നവനെ ചിന്തിക്കാന്‍ അനുവദിക്കാതിരിക്കുകയുമരുത്. കാരണം ചിന്തിക്കുന്നവനെ പോലെ തന്നെ ഈ പ്രപഞ്ചത്തിന് അനിവാര്യവും പ്രിയപ്പെട്ടതുമാണ് ചിന്തിക്കാത്തവനും. കുറുന്തോട്ടിയേക്കാള്‍ മേന്മയുള്ളത് തുളസിക്കാണെന്നോ തെച്ചിയേക്കാള്‍ മഹത്തരം ചെമ്പരത്തിയാണെന്നോ പറയാനാവാത്തതു പോലെ ഓരോന്നിനും ഓരോ നിയോഗമുണ്ട്. പ്രയോജനമില്ലാത്ത ഒന്നും പ്രപഞ്ചത്തിലില്ല. യാതൊരു മണവുമില്ലാത്ത നാസുനാ പൂക്കള്‍ പോലും വിരിയുകയും കൊഴിയുകയും ചെയ്തുകൊണ്ടെയിരിക്കുന്നു. അപ്പോള്‍ അതിനും ഇവിടെ എന്തോ കൃത്യം നിര്‍വ്വഹിക്കാനുണ്ടെന്ന് ഉറപ്പാണ്. ഇത് തിരിച്ചറിയാത്തതു കൊണ്ടാണ് നാം അതിനെ നിരന്തരം അവഹേളിക്കുന്നത്.

ചിന്തയെന്നാല്‍ എന്താണെന്നറിയില്ലെങ്കിലും ചിന്തിക്കാത്തവരായി ആരുമില്ല, ചിന്തിക്കുക എന്നത് അത്ര മഹത്തരവുമല്ല. കാരണം ചിന്തിച്ചവരൊക്കെ ഒടുവില്‍ ചിന്തിക്കാതിരിക്കാന്‍ ചിന്തിച്ചിട്ടുണ്ട്. എങ്കിലും മിക്ക പ്രഭാഷണങ്ങളും എഴുത്തും ചിന്തിക്കാത്തവരെ ചിന്തിപ്പിക്കാനും അന്വേഷിക്കാത്തവരെ അന്വേഷിപ്പിക്കാനും ലക്ഷ്യം വച്ചുള്ളതാണ്. മനുഷ്യരെ നന്നാക്കാനും സദാചാരം പഠിപ്പിക്കാനും ഇറങ്ങിപ്പുറപ്പെട്ട ചിലരുമുണ്ട് അക്കൂട്ടത്തില്‍. ചിന്തിക്കുന്നവനും ചിന്തിക്കാത്തവനും അന്വേഷിക്കുന്നവനും അന്വേഷിക്കാത്തവനും സദാചാരമുള്ളവനും അതില്ലാത്തവനും തമ്മില്‍ തരംതിരിവ് നിലനില്‍ക്കുന്നതായി ഇതില്‍ നിന്ന് വ്യക്തമാണ്. ചിന്തിക്കുന്നവര്‍ ചിന്തിക്കാത്തവരേക്കാളും സദാചാരമുള്ളവര്‍ അതില്ലെന്ന് പറയപ്പെടുന്നവരേക്കാള്‍ ശ്രേഷ്ഠരാണെന്ന സൂചനയും ഇതിലുണ്ട്. അതേസമയം ചിന്തിക്കാത്തവര്‍ ചിന്തിക്കുന്നവര്‍ക്കു നേരെയും അന്വേഷിക്കാത്തവന്‍ അന്വേഷിക്കുന്നവര്‍ക്കു നേരെയും വായിക്കാത്തവന്‍ വായിക്കുന്നവര്‍ക്ക് നേരെയും ഒരു പുച്ഛം എന്നും കാത്തുസൂക്ഷിക്കുന്നുമുണ്ട്.

മനുഷ്യന്റെ ഇത്തരം ആശങ്കകളുടെയും ചോദ്യങ്ങളുടെയും ഉത്തരം പ്രകൃതിയിലുണ്ട്. അതറിയാന്‍ പ്രകൃതിയിലേക്ക് കണ്ണുകള്‍ തുറന്നുവെക്കണമെന്നു മാത്രം. മനുഷ്യന്‍ അകലെ നിന്ന് നോക്കുമ്പോള്‍ കാട് കാട് മാത്രമാണ്. എന്നാല്‍ കാട്ടിലേക്കിറങ്ങിക്കഴിയുമ്പോള്‍ അത് കാടല്ലാതാവുന്നു. ആലും തേക്കും മഹാഗണിയും മാവും പ്ലാവും മുരിക്കും മറ്റും ആവുന്നു. അതുപോലെ ഒരു പൂന്തോട്ടം എന്നത് അകലെ നിന്നുള്ള കാഴ്ച മാത്രമാണ്. പൂന്തോട്ടത്തിലെത്തിയാല്‍ കാണുന്നത് പൂന്തോട്ടമല്ല. പനിനീരും ജമന്തിയും തെച്ചിയും ചെമ്പരത്തിയും മുല്ലയും സെനിയയും അഡീനിയവും ഓര്‍ക്കിഡുമൊക്കെയാണ്. ഇതു പോലെ മനുഷ്യനെ അടുത്തറിയുമ്പോളറിയാം ഓരോ മനുഷ്യനും ഓരോ മരം പോലെയോ ഓരോ പൂവ് പോലെയോ വ്യത്യസ്ഥരാണെന്ന്. ഒരാള്‍ മറ്റൊരാളല്ലെന്നും ഒരാള്‍ക്കും അയാളല്ലാതാവാനാവില്ലെന്നും അപ്പോള്‍ ബോധ്യപ്പെടും.

എല്ലാവരും ചിന്തിക്കണമെന്നു പറയുമ്പോള്‍ എല്ലാ ചെടികളും തുളസിയാകണമെന്നു പറയുന്നതു പോലെയോ തുളസി കൊണ്ട് എല്ലാ രോഗങ്ങളും ഭേദമാകുമെന്ന് പറയുന്നതു പോലെയോ ആണത്. സ്വപ്നം കാണുന്നവരും കാണാത്തവരും വിപ്ലവകാരിയും മൗനിയും സദാചാരവാദിയും അരാജക വാദിയും ആവശ്യമാണ്. ഇതറിയുമ്പോള്‍ ഒരാള്‍ക്കും മറ്റൊരാളോട് ചിന്തിക്കാനോ അന്വേഷിക്കാനോ പറയാനാവില്ല. അഥവാ അങ്ങനെ പറയുകയാണെങ്കില്‍ അത് മാവിനോട് തേങ്ങ കായ്ക്കാന്‍ പറയുന്നതു പോലെയാണ്.

Monday, 11 August 2014

പോകൂ പ്രിയപ്പെട്ട പക്ഷീ...


ഭര്‍ത്താവിനെ ഉപേക്ഷിച്ച്  കാമുകന്‍മാരോടൊപ്പം പോകുന്ന സ്ത്രീകളെ
ഞാന്‍ ബഹുമാനിക്കുന്നു. കാരണം അവര്‍ വഞ്ചകരല്ല;
സത്യസന്ധരും ആത്മാര്‍ത്ഥതയുള്ളവരുമാണ്

 ഭര്‍ത്താവിനെ ഉപേക്ഷിക്കുന്ന ഭാര്യമാരുടെ മനസ്സിന് മതമോ ജാതിയോ സാമൂഹ്യമോ സാമ്പത്തീകമോ ആയ ഏതെങ്കിലും വേര്‍തിരിവോ ഇല്ല. പാവപ്പെട്ടവന്റെയും പണക്കാരന്റെയും  പ്രൊഫഷണലുകളുടെയും ഭാര്യമാര്‍ വീടുവിട്ടിറങ്ങിപ്പോയവരിലുണ്ട്.  കൊയിലാണ്ടിയില്‍ നിന്ന് ഓട്ടോ ഡ്രൈവറായ സുജീഷിനോടൊപ്പം പോയത് ഒമ്പത് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ശാഖകളുള്ള ഒരു ജ്വല്ലറി ഉടമയുടെ ഭാര്യയായിരുന്നു. സ്‌നേഹം ലഭിക്കാത്തത്തോ കാമം ശമിക്കാത്തതോ സാമ്പത്തീക ശേഷി ഇല്ലാത്തതോ ഒന്നുമല്ല ഓരോ ഉപേക്ഷിക്കപ്പെടലിന്റെയും കാരണമെന്ന് അവരുടെ വിശദാംശങ്ങള്‍ പരിശോധിച്ചാലറിയാം. എന്നാല്‍ ഒരേസമയം സാമ്പത്തീകം, സ്‌നേഹം, കാമശമനം, സംരക്ഷണം തുടങ്ങിയ എല്ലാം ഒരേ അളവില്‍ ലഭിച്ചവരല്ല ഭര്‍ത്താക്കന്മാരെ വിട്ടുപോകുന്നതെന്നതും വസ്തുതയാണ്. സ്‌നേഹവും കാമവും ഉള്ളപ്പോള്‍ സാമ്പത്തീകം ഇല്ലാതിരിക്കുകയും സാമ്പത്തീകവും സ്‌നേഹവും ഉണ്ടായിരിക്കുമ്പോള്‍ കാമശമനം ഇല്ലാതിരിക്കുകയും കാമശമനവും സാമ്പത്തീകവും വേണ്ടുവോളമുണ്ടെങ്കിലും സ്‌നേഹം ലഭിക്കാതിരിക്കുകയും ചെയ്തവരാണ് പോയവരില്‍ ഏറെ പേരുമെന്നാണ് ഇത്തരം വാര്‍ത്തകളെക്കുറിച്ചുള്ള അന്വേഷണങ്ങളില്‍ എനിക്ക് ബോധ്യപ്പെട്ടത്. അതായത്  ഏതോ ഒന്നിന്റെ കുറവുള്ളവര്‍ എന്നു പറയാം.

    മനസ്സ് ഉള്ളതില്‍ നിന്ന് ഇല്ലാത്തതിനെ അന്വേഷിക്കുകയാണ്. ഉള്ളതിനെ അറിയാതിരിക്കുകയും ഇല്ലാത്തതിനെ അറിയുകയുമാണ്. ഒരുപാട് കാര്യങ്ങള്‍ ഉള്ളപ്പോള്‍ ഏതോ ഒന്നിന്റെ കുറവ്  അനുഭവപ്പെടുന്നു. അപ്പോള്‍ ഉള്ളതിനെ അവഗണിക്കുകയും ഇല്ലാത്തതിനെ ശ്രദ്ധിക്കുകയുമാണ്. ശ്രദ്ധിക്കുന്നതിനെ അന്വേഷിക്കുകയും അതിനെ കണ്ടെത്തുകയും ചെയ്യുന്നു. ഓരോ ഒളിച്ചോട്ടവും ഉണ്ടാകുന്നത് ഇങ്ങനെയാണ്. പ്രണയം നഷ്ടപ്പെട്ട നിമിഷത്തിലാണ് മനസ് ഇത്തരം അന്വേഷണങ്ങിലേക്ക് നീങ്ങുന്നത്. പ്രണയം ഇല്ലാത്തതിനെ ഉള്ളതായികാണുന്ന വികാരമാണ്. അതിനാല്‍ പ്രണയനഷ്ടം സംഭവിക്കുമ്പോള്‍ ചിന്ത ഇല്ലാത്തതിനെ അന്വേഷിക്കാന്‍ തുടങ്ങുന്നു. അപ്പോള്‍  പ്രണയത്തിന്റെ കണ്ണിപൊട്ടിയ നിമിഷം തന്നെ ഓരോ ഭാര്യയും ഒളിച്ചോട്ടം ആരംഭിച്ചിട്ടുണ്ടായിരുന്നു എന്നു തിരിച്ചറിയാം. പ്രണയ നിരാസം എങ്ങനെ സംഭവിക്കുന്നു എന്ന് ചോദിക്കരുത്. പ്രണയം സംഭവിക്കുന്നതു പോലെ തന്നെയാണ് പ്രണയ നിരാസവും സംഭവിക്കുന്നത്. ഒരാള്‍ക്ക് ഒരാളെ പ്രണയിക്കാന്‍ കാരണമില്ല. സംഭവിച്ചതിനു ശേഷമുള്ള അറിയല്‍ മാത്രമാണത്. അഥവാ കാരണമുണ്ടെങ്കില്‍ അത് പ്രണയമായിരിക്കുകയുമില്ല. അതുപോലെ തന്നെയാണ് പ്രണയനിരാസവും. പ്രണയിക്കാന്‍ കാരണമില്ലാത്തതു പോലെ പ്രണയനിരാസത്തിനും കാരണമില്ല.

 ഞാന്‍ ഈ പ്രവണതയെ പുകഴ്ത്തകയോ നിന്ദിക്കുകയോ അല്ല; നോക്കിക്കാണുകയാണ്. അവരെ ബഹുമാനിക്കുന്നു എന്ന് പറഞ്ഞത് പ്രോത്സാഹിപ്പിപ്പിക്കാനാല്ല; ആശ്വസിപ്പിക്കാനാണ്. കാരണം ഉണ്ടായിരിക്കുന്നതിനെ അറിയാതിരിക്കുകയും ഇല്ലാതിരിക്കുന്നതിനെ അറിയുകയും ചെയ്യുന്ന മാനസീക വ്യാപാരത്തെ ഞാനും അംഗീകരിക്കുന്നില്ല. പക്ഷെ ഭര്‍ത്താവില്‍ നിന്ന് ലഭിക്കുന്നത് അനുഭവിക്കുമ്പോള്‍ തന്നെ ഭര്‍ത്താവില്‍ നിന്ന് ലഭിക്കാത്തത് കാമുകനില്‍ നിന്ന് അനുഭവിക്കാനുള്ള സാധ്യതയും സാഹചര്യവും ഓരോ വീടുകളിലും ഇപ്പോള്‍ എന്നെത്തേക്കാളും നിലനില്‍ക്കുന്നുണ്ട്. ആ വഴിക്ക് നീങ്ങുകയായിരുന്നെങ്കില്‍ അവര്‍ ഹൃദയശൂന്യയായ, സുഖങ്ങളുടെ ഗുണഭോക്താവ് മാത്രമാവുമായിരുന്നു. ഭര്‍ത്താവും കാമുകനും ഒരേസമയം വഞ്ചിക്കപ്പെടുമായിരുന്നു. അതിന് പകരം അവര്‍ ഉള്ളത് ഉപേക്ഷിച്ച് ഇല്ലാത്തത് തേടി പോവുകയാണ്. അവരെ വെറുക്കരുത്, കാരണം സത്യന്ധമാണ് ആ നിലപാട്. സാധിക്കുമെങ്കില്‍ സന്തോഷത്തോടെ യാത്രയാക്കുക.

Wednesday, 6 August 2014

ഒരാള്‍ അയാളെ വായിക്കുമ്പോള്‍



ഒരാള്‍ വായിക്കുമ്പോള്‍ അയാള്‍ അയാളെ തന്നെയാണ് വായിക്കുന്നത്. കാന്‍സറിനെക്കുറിച്ച് വായിക്കുമ്പോള്‍ കാന്‍സറില്ലാത്ത അയാളെക്കുറിച്ച് വായിക്കുന്നു. ഗാസയെയെയും ഉഗാണ്ടയെയും സോമാലിയയെയും കുറിച്ച് വായിക്കുമ്പോള്‍ സമാധാനപരമായ, വര്‍ണ്ണവെറിയില്ലാത്ത, ഗോത്രയുദ്ധമില്ലാത്ത അയാളുടെ തന്നെ പരിസരത്തെയാണ്‌  വായിക്കുന്നത്. സമ്പന്നനെക്കുറിച്ച് വായിക്കുമ്പോള്‍ അയാളുടെ ദാരിദ്ര്യത്തെക്കുറിച്ച് സങ്കടപ്പെടുകയും ദാരിദ്ര്യത്തെക്കുറിച്ച് വായിക്കുമ്പോള്‍ അയാളുടെ സമ്പത്തിനെക്കുറിച്ച് അഭിമാനിക്കുകയും ചെയ്യുന്നു. കണ്‍ഫ്യൂഷസും ലാവോത്സുവും ബുദ്ധനും യുങും ഫ്രോയ്ഡും കൃഷ്ണമൂര്‍്ത്തിയും വായിക്കുമ്പോള്‍ അയാള്‍ അയാളുടെ മനസിനെയും ബോധത്തെയും അവബോധത്തെയുമാണ് വായിക്കുന്നത്.

വായന വായിക്കുന്നയാളെ കണ്ടെത്തുകയോ അടയാളപ്പെടുത്തുകയോ ആണ്. അങ്ങനെ അയാള്‍ എന്താണെന്ന് അയാളറിയുമ്പോള്‍ അയാള്‍ അയാളല്ലാതായിത്തീരുന്നു. അതില്‍ പിന്നെ അയാള്‍ ഇല്ലാതാവുകയും അയാള്‍ കണ്ടെത്തിയ അയാള്‍ ഉണ്ടാവുകയും ചെയ്യുന്നു. അപ്പോള്‍ അയാള്‍ അയാളെ ബഹുമാനത്തോടെയോ പുച്ഛത്തോടെയോ കാണാന്‍ തുടങ്ങുന്നു. മറ്റുള്ളവര്‍ തന്നെ താന്‍ ആഗ്രഹിക്കുന്നതു പോലെ കാണണമെന്ന് ശഠിക്കുന്നു.

ഇത് സത്യമാണെങ്കില്‍ സ്വയം അടയാളപ്പെടുത്താത്ത ഒരാളാണ് യഥാര്‍ത്ഥ ഒരാള്‍ എന്ന് പറയേണ്ടിവരും. ഒരാള്‍ ആരാണെന്ന് അയാള്‍ അറിയാതിരിക്കുമ്പോള്‍ മാത്രമാണ് അയാളുടെ സഹജാവബോധം പ്രവര്‍ത്തിക്കുന്നത്. അങ്ങനെവരുമ്പോള്‍ അയാളുടെ പ്രതികരണവും പെരുമാറ്റവും അയാളുടേത് തന്നെയാവുന്നു. അയാളുടെ ജീവിതം അയാളുടേത് മാത്രമാവുന്നു. അയാള്‍ അയാള്‍തന്നെയാവുന്നു.

Sunday, 3 August 2014

ഒരിടത്തു തന്നെ നില്‍ക്കുമ്പോള്‍


ഒരാള്‍ ഒരിടത്ത് തന്നെ നില്‍ക്കുന്നത് കാണുമ്പോള്‍
അയാള്‍ അവിടെ തന്നെ നില്‍ക്കുകയാണെന്ന് തോന്നുന്നത്
വെറും തോന്നലാണ്.
യഥാര്‍ത്ഥത്തില്‍ അയാള്‍ അതിവേഗം പിന്നിലേക്ക് ഓടിക്കൊണ്ടിരിക്കുകയാണ്.

അവര്‍ അപ്പോള്‍ ദാഹം മാത്രമായിരുന്നു


കിണര്‍ വറ്റിയിരുന്നില്ലെങ്കിലും ചെടികളുടെയും പൂക്കളുടെയും ദാഹം ശമിക്കാന്‍ അത് മതിവരാത്തിരുന്ന  സാഹചര്യത്തിലാണ്  കുഴല്‍ കിണര്‍ കുഴിക്കാന്‍ തീരുമാനിച്ചത്. ഇരുപതോളം തമിഴ്‌നാട്ടുകാരായിരുന്നു ബോര്‍വെല്‍ മെഷീന്‍ ലോറിയുമായെത്തിയത്. വൈകുന്നേരം മൂന്നു മണിക്ക് പണി ആരംഭിച്ചെങ്കിലും വെള്ളം വെളിപ്പെടാന്‍ 205 അടി താഴേണ്ടി വന്നു. അപ്പോഴേക്കും രാത്രി 9 മണി പിന്നിട്ടിരുന്നു. അഞ്ചു മണിയോടെ തന്നെ ചായ തയാറായതായി അറിയിച്ചിരുന്നെങ്കിലും അവര്‍ വേണ്ടെന്നു പറഞ്ഞു. കുടിക്കാന്‍ കൊണ്ടുവച്ച പതിമുഖമിട്ട് തിളപ്പിച്ച വെള്ളവും അവര്‍ തൊട്ടുനോക്കിയില്ല. 205 അടിയില്‍ വെള്ളം ചീറ്റിയപ്പോള്‍ മെഷീന്‍ ഓപ്പറേറ്റര്‍ കണ്ണന്‍ ആഹ്ലാദത്തോടെ ചായക്ക് ആവശ്യപ്പെട്ടു. അപ്പോഴാണ് എനിക്ക് കാര്യം ബോധ്യമായത്.  ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ എന്റെയും കുടുംബത്തിന്റെയും ചെടികളുടെയും ദാഹം ആവാഹിച്ചെടുത്ത് വെള്ളത്തിനായി ധ്യാനിക്കുകയായിരുന്നു അവരെന്ന്. നോക്കുമ്പോള്‍ ബുദ്ധന്‍ കണ്ണുകള്‍ മാത്രയായിരുന്നു എന്ന് ഓഷോ പറഞ്ഞത് അപ്പോള്‍ ഞാന്‍ ഓര്‍ത്തു. അവരും അതുപോലെ തന്നെയായിരുന്നു, അവര്‍ അപ്പോള്‍ ദാഹം മാത്രമായിരുന്നു. ചിലരില്‍ ചില നേരത്തെങ്കിലും ബുദ്ധന്‍ ജീവിച്ചിരിക്കുന്നുണ്ട്.