Friday, 26 September 2014

അമര്‍ത്തിവെക്കുന്നവര്‍ ആദരിക്കപ്പെടുമ്പോള്‍



അമര്‍ത്തിവെക്കാത്തവര്‍ നിന്ദിക്കപ്പെടുകയും വെറുക്കപ്പെടുകയും ചെയ്യാത്ത കാലം എന്റെ  സ്വപ്‌നമാണ്. മനുഷ്യനെ മനുഷ്യനായി കാണാനാവുന്ന ആ കാലത്ത് അകവും പുറവും രണ്ടായിരിക്കുകയില്ല. അന്ന് ജീവിതമില്ലായ്മയെ ആരും ജീവിതമെന്ന് തെറ്റിദ്ധരിക്കുകയുമില്ല.

മതത്തിലോ രാഷ്ട്രീയത്തിലോ മാത്രമല്ല; സമൂഹം തന്നെ ഇന്ന് അമര്‍ത്തിവെക്കുന്നവരുടെ കമ്യൂണായി മാറിയിരിക്കുന്നു. സഹജമായ വിചാരങ്ങളും വികാരങ്ങളും ആവിഷ്‌ക്കരിക്കപ്പെടാതിരിക്കുക മാത്രമല്ല; അതിനെ അമര്‍ത്തിവെക്കുകയോ കുഴിച്ചുമൂടുകയോ ചെയ്യേണ്ടിവരുമ്പോള്‍ പകരം കൃത്രിമമായ വ്യക്തി നിര്‍മ്മിക്കപ്പെടുന്നു.  ഇതാണ് ഞാന്‍ എന്ന് സ്ഥാപിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്യുന്നു. ഭൂരിഭാഗവും ഇങ്ങനെ ചെയ്യുന്നതിനാല്‍ ആര്‍ക്കും ആരെയും തിരിച്ചറിയാനോ കുറ്റപ്പെടുത്താനോ സാധ്യമല്ലാതായി തീര്‍ന്നിരിക്കുന്നു. ഇക്കൂട്ടത്തില്‍ ഏറ്റവും നല്ല നാട്യക്കാരന്‍ ഉയര്‍ന്ന സ്ഥാനത്തെത്തുന്നു.  ഒരുവന്‍ അവനെ നന്നായി അമര്‍ത്തിവെക്കുമ്പോള്‍ ആദരിക്കപ്പെടുകയോ വാഴ്ത്തപ്പെടുകയോ ചെയ്യുന്നു.

അമര്‍ത്തിവെക്കുന്നതു കൊണ്ട് ഒന്നും ഇല്ലാതാകുന്നില്ലെന്നു മാത്രമല്ല; അതിന്റെ ശക്തി വര്‍ദ്ധിക്കുകയുമാണ്.  കുഴിച്ചിട്ട പഴങ്ങള്‍ വീഞ്ഞായി മാറുന്നതും പഴക്കം കൂടുന്നതിനനുസരിച്ച് അതിന്റെ വീര്യം വര്‍ദ്ധിക്കുന്നതും സാധാരണം. പഴം വീഞ്ഞാകുന്നതു പോലെ വികാരങ്ങളും വിചാരങ്ങളും വിനാശകരമായ മറ്റെന്തെങ്കിലുമായി രൂപാന്തരപ്പെട്ടുകൂടെന്നുമില്ല. ഭ്രാന്തു പോലും അതിന്റെ പരിവര്‍ത്തിത രൂപമാവാം. അമര്‍ത്തിവെക്കപ്പെട്ടവ വേലി ചാടുന്നത് എപ്പോഴാണെന്ന് അമര്‍ത്തിവച്ചവനു പോലും അറിയാനുമാവില്ല. വിമാനത്തില്‍ നിന്നാവാം ആശ്രമത്തില്‍ നിന്നാവാം സെക്രട്ടറിയേറ്റില്‍ നിന്നോ പ്രസവവാര്‍ഡില്‍ നിന്നോ മോര്‍ച്ചറിയില്‍ നിന്നോ ആവാം അതിന്റെ പുറന്തള്ളല്‍. അതിനാല്‍ ഓരോ ബലാത്സംഗങ്ങളെയും ഓരോ സ്‌ഫോടനങ്ങളെന്ന് വിശേഷിപ്പിക്കാവുന്നതാണ്. വെടിവെപ്പുകളും കലാപങ്ങളും കൂട്ടക്കൊലകളും ഇതിന്റെ സാമൂഹ്യ രൂപങ്ങളായിരിക്കാം. അതിനാല്‍ കലാപങ്ങളെ സാമൂഹ്യബലാത്സംഗങ്ങളെന്നും വിളിക്കാം.

പറഞ്ഞുപഴകിയ കാര്യങ്ങള്‍ പിന്നെയും പറയേണ്ടിവരുന്നത്  അമര്‍ത്തിവെക്കാത്തവര്‍ നിന്ദിക്കപ്പെടുകയും വെറുക്കപ്പെടുകയും ചെയ്യുന്നത് തിരച്ചറിയപ്പെടണം എന്ന ആഗ്രഹത്താലാണ്. തോന്നുന്നത് പറയുന്നവരും അകത്തുള്ളത് പുറത്ത് പ്രകടിപ്പിക്കുന്നവരും ഇന്ന് എവിടെയും അധ:കൃതരും മൃഗീയ ന്യൂനപക്ഷവുമാണ്. കുടുംബത്തിലും തൊഴിലിടങ്ങളിലും ഇവര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നു. രാഷ്ട്രീയത്തിലും കാണാം ഇത്തരക്കാരെ. ഇസ്തിരിയിട്ട പെരുമാറ്റവും ചായം മുക്കിയ വാക്കുകളും ഇവര്‍ക്കുണ്ടാവുകയില്ല. മസ്തിഷ്‌ക്കം പണയപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ സ്വന്തമായ അഭിപ്രായമുണ്ടാവും. ഇന്ദ്രിയങ്ങളെ പിടിച്ചുകെട്ടാന്‍ ആരെയും അനുവദിക്കാത്തതിനാല്‍  സാഹചര്യങ്ങളോട് പ്രതികരിക്കും.  ഉഗ്രസ്‌ഫോടനത്തിനായി ഒന്നും അമര്‍ത്തിവെക്കാത്തതിനാല്‍ ഇവരുടെ ഓരോ വാക്കിലും ചെറിയചെറിയ പൊട്ടാസുകള്‍ പൊട്ടിക്കൊണ്ടിരിക്കും. ലാഭനഷ്ടങ്ങളെക്കുറിച്ച് ചിന്തിക്കാത്തതിനാല്‍ ഇവര്‍ പക്വതയില്ലാത്തവരായും അറിയപ്പെടും. ഉപഗ്രങ്ങളായി മാറാന്‍ മനസ്സില്ലാത്തതിനാലും ഗ്രഹമായി മാറാന്‍ ആഗ്രഹമില്ലാത്തതിനാലും അവര്‍ അതേ കസേരയില്‍ തന്നെ ഇരിക്കും.

ജീവിതം ഒരു ശാരീരിക പ്രക്രിയ അല്ലാത്തതിനാല്‍ ഇവരാണ് യഥാര്‍ത്ഥത്തില്‍ ജീവിച്ചിരിക്കുന്നവരെന്ന് തോന്നുന്നു. അതുകൊണ്ടായിരിക്കാം മരവിച്ചവരുടെ കൂട്ടങ്ങള്‍ക്ക് ഇവര്‍ ഒരു അലോസരമായി അനുഭവപ്പെടുന്നത്.

Thursday, 11 September 2014

ഗര്‍ഭിണിയുടെ പുല്ലിംഗം



പുരുഷനും ഗര്‍ഭം ധരിക്കുന്നുണ്ട്; ആത്മാവിന്റെ വിത്തുകളെ. മേഘങ്ങള്‍ നദികളെയും കാറ്റ് പൂക്കളെയും പൂക്കള്‍ വിത്തുകളെയും ഗര്‍ഭം ധരിക്കുന്നതു പോലെ...

അപ്പോള്‍ ആരായിരിക്കണം പുരുഷനെ ഗര്‍ഭിണിയുടെ പുല്ലിംഗമാക്കുന്നത്? ജനിമൃതികളില്ലാത്ത ആത്മാവുകളുടെ അക്ഷയ ഖനിയായ പ്രകൃതി തന്നെയായിരിക്കാം അത്. മണ്ണിലൂടെ കാറ്റിലൂടെ പ്രകാശത്തിലൂടെ സഞ്ചരിക്കുന്ന ആത്മാവുകള്‍ കായും കനിയും ധാന്യങ്ങളും വഴിയായിരിക്കണം പുരുഷനെ ഗര്‍ഭം ധരിപ്പിക്കുന്നത്. അപ്പോള്‍ വിശപ്പ് ആത്മാവിന്റെ വിത്തുകള്‍ക്കായുള്ള മറ്റൊരു കാമമായിരിക്കാം; ഭോജനം മറ്റൊരു രതിയും.

 രക്തമായി മാറിയ ആ കായ്കനികളില്‍ നിന്നും ആത്മാവിന്റെ വിത്തുകള്‍  വേര്‍തിരിക്കപ്പെട്ടു കഴിയുമ്പോള്‍ വിളനിലത്തിനു വേണ്ടിയുള്ള വിത്തിന്റെയും വിത്തിന് വേണ്ടിയുള്ള വിളനിലത്തിന്റെയും നിലവിളിയല്ല കാമമെന്ന് പറയാനാവുമോ? വിതക്ക് തയാറായ വിത്തുകള്‍ക്ക് അതിന്റെ വിളനിലം കാണുമ്പോഴും  ഫലഭൂയിഷ്ടമായ വിളനിലത്തിന് വിത്തുള്ള  വിതക്കാരനെ കാണുമ്പോഴും ഉണ്ടാവുന്ന പ്രകമ്പനമല്ല പ്രണയമെന്നു പറയാനാവുമോ..?

       അങ്ങനെയാണെങ്കില്‍ ആത്മാവിന്റെ എത്രയെത്ര വിത്തുകളാണ് വിളനിലമില്ലാതെ വിത കാത്തിരിക്കുന്നത്. എത്രയെത്ര വിളനിലങ്ങളാണ് വിത്തില്ലാതെ, വിതക്കാരനില്ലാതെ ഊഷരമാകുന്നത്..? ബീജങ്ങളെ മലിനസ്ഥലികളില്‍ പോലും  ഒഴുക്കിക്കളയുന്നവര്‍ അറിയുന്നുണ്ടോ അവ ആത്മാവിന്റെ വിത്തുകളാണെന്ന്..? 

അപ്പോള്‍ ആത്മാവുകള്‍ക്ക് അതിന്റെ  വിളനിലത്തിലേക്ക് പ്രവേശനം നിഷേധിക്കുന്നതും വിളനിലത്തിന് വിത്തുകളെ നിഷേധിക്കുന്നതും ആത്മാവിന്റെ വഴികളെ തടസ്സപ്പെടുത്തലല്ലാതെ മറ്റെന്താണ്? ദൈവം പ്രകൃതിയും പ്രകൃതി ആത്മാവുമാവുമ്പോള്‍ ഇതിനെ പ്രകൃതി വരുദ്ധമെന്നോ ദൈവത്തോടുള്ള യുദ്ധമെന്നോ വിശേഷിപ്പിക്കാമെന്ന് തോന്നുന്നു. അതേസമയം അതിക്രമിച്ചു കയറിയുള്ള വിത  പ്രകൃതിവരുദ്ധം മാത്രമല്ല; ക്രൂരവുമാണ്.

Tuesday, 2 September 2014

മരണാനന്തരം ചില സാധ്യതകള്‍...



''ഞാന്‍ നിങ്ങളിലേക്ക് മടങ്ങിവരുമെന്നത് മറക്കരുത്.
അല്പകാലം കഴിയുമ്പോള്‍
കാറ്റില്‍ ഒരു നിമിഷത്തെ  വിശ്രമത്തിനു ശേഷം,
വെറൊരു സ്ത്രീ എന്നെ ഗര്‍ഭത്തില്‍ വഹിക്കും''
ഖലീല്‍ ജിബ്രാന്റെ  'പ്രവാചകന്‍'  അവസാനിക്കുന്നത് ഇങ്ങനെയാണ്.

ഇതില്‍ നിന്ന് ആരംഭിക്കുമ്പോള്‍ ഒരാളും ഇവിടെ ആദ്യമായി വന്നവരല്ല. മുമ്പ് വന്നിട്ടുള്ളവരോ ഇനിയും വരാനിരിക്കുന്നവരോ ആണ്. അല്ലെങ്കില്‍ ആരും പുതുതായി വരികയോ പോവുകയോ ചെയ്യുന്നില്ല. മക്കള്‍ മാതാപിതാക്കളായും മാതാപിതാക്കള്‍ മക്കളായും വേട്ടക്കാരന്‍ ഇരയായും ഇര വേട്ടക്കാരനായും വീണ്ടും എത്തിച്ചേരാനുള്ള സാധ്യതയും ഇതിലുണ്ട്. ഞാനോ നിങ്ങളോ മാത്രമല്ല ക്രിസ്തുവും യൂദാസും ബുദ്ധനും മാര്‍ക്‌സും അഡോള്‍ഫ് ഹിറ്റ്‌ലറും ഒമര്‍ ഖയ്യാമും ഖലീല്‍ ജിബ്രാനുമെല്ലാം  ഈ മണ്ണിലൂടെ  പലവട്ടം കടന്നുപോകേണ്ടതുണ്ട്.  ഒരേ കാര്യം പറഞ്ഞ് ചിലര്‍ ഇതിലെ കടന്നു പോയിട്ടുണ്ട്. അവരെല്ലാം ഒരേ ആള്‍ തന്നെ ആയിരുന്നില്ലെന്ന് ആരറിഞ്ഞു? അതായത് ലാവോത്സു തന്നെയല്ലേ ബുദ്ധനും ബുദ്ധന്‍ തന്നെയല്ലേ ക്രിസ്തുവും ക്രിസ്തു തന്നെയല്ലേ മാര്‍ക്‌സും? അപ്പോള്‍ യൂദാസും ഹിറ്റ്‌ലറും പിന്നീട് ഏതു പേരിലായിരിക്കും ഏതു രാജ്യത്തായിരിക്കും വന്നിട്ടുണ്ടാവുക? വരാനിരിക്കുന്നത്..?

   പനിനീര്‍ ചെടിയുടെ മുള്ളുകള്‍ നിറഞ്ഞ ഇളം തണ്ടിലൂടെ മനോഹരവും തണ്ടിനേക്കാള്‍ എത്രയോ മടങ്ങ് വലിപ്പമുള്ളതുമായ പനിനീര്‍ പൂവ് വിരിയുന്നത് നാം കാണുന്നുണ്ട്. സ്വാദിഷ്ടമായ പഴങ്ങളും ധാന്യങ്ങളും ഉണ്ടാവുന്നതും അതുപോലെ തന്നെ. മണ്ണില്‍ നിന്നും പ്രകാശത്തില്‍ നിന്നും കാറ്റില്‍ നിന്നുമാണവ പിറവി കൊള്ളുന്നത്. വെളിച്ചവും കാറ്റുമില്ലാത്ത ഒരിടത്ത് ഒരു ചട്ടിയില്‍ വച്ച ഒരു ചെടി പൂക്കുകയോ കായ്ക്കുകയോ ചെയ്യാതിരിക്കുമ്പോള്‍ കാറ്റും വെളിച്ചവും നിറഞ്ഞ പ്രകൃതിയാണ് പൂക്കളെയും ഫലങ്ങളെയും വഹിക്കുന്നതെന്ന്, ജനിപ്പിക്കുന്നതെന്ന് നാമറിയുന്നു. അങ്ങനെയാണെങ്കില്‍ എന്തു കൊണ്ട് കാറ്റിന്, പ്രകൃതിക്ക് ആത്മാവിനെ വഹിച്ചുകൂടാ? പൗലോ കൗലോയുടെ വാള്‍ക്കൈറീസില്‍ അപരിമേയമായ ആകാശത്തില്‍ നീ എന്താണ് കാണുന്നതെന്ന്  ജെ എന്ന ഗുരു ചോദിച്ചപ്പോള്‍ ശിഷ്യനായ പൗലോ പറഞ്ഞു; മേഘങ്ങളെയെന്ന്. അപ്പോള്‍ ജെ തിരുത്തുന്നു; നദികളുടെ ആത്മാവാണ് നീ കാണുന്നതെന്ന്.  അപ്പോള്‍ കാറ്റില്‍ ഒരു നിമിഷത്തെ  വിശ്രമത്തിനു ശേഷം,  വെറൊരു സ്ത്രീ എന്നെ ഗര്‍ഭത്തില്‍ വഹിക്കുമെന്ന് ജിബ്രാന്‍ പറഞ്ഞതിനെ എങ്ങനെ അവിശ്വസിക്കും?

ശ്വാസം നിലക്കുമ്പോളാണ് ഒരാള്‍ മരിക്കുന്നത്, അല്ലെങ്കില്‍ മരിക്കുമ്പോഴാണ് ശ്വാസം നിലക്കുന്നത്. ശ്വാസം കാറ്റാണെന്നാണ് ഇതിനര്‍ത്ഥം. അങ്ങനെയാവുമ്പോള്‍ കാറ്റ് തന്നെയാകുന്നു ജീവന്‍, ജീവന്‍ തന്നെയാകുന്നു ആത്മാവ്.  ഒരാള്‍ മരിക്കുമ്പോള്‍ ആത്മാവ് കാറ്റില്‍ ലയിക്കുന്നു എന്നതിനെ കാറ്റ് കാറ്റില്‍ ലയിക്കുന്നു എന്നും പറയാം; ഒരു നദി അതിന്റെ ലക്ഷ്യമായ സമുദ്രത്തില്‍ എത്തിച്ചേരുന്നതു പോലെ. ഒരു വൃത്തം പൂര്‍ണ്ണമാവുന്നതു പോലെ...ഒരു ചക്രം കറങ്ങുന്നതു പോലെ...

       ജിബ്രാന്‍ പറഞ്ഞതു പോലെ കാറ്റില്‍ ഒരു നിമിഷത്തെ വിശ്രമത്തിന് ശേഷം ജീവനെ, ആത്മാവിനെ വേറൊരു സ്ത്രീ ഗര്‍ഭത്തില്‍ വഹിക്കണമെങ്കില്‍ അതിനുമുമ്പ് മറ്റൊരു പുരുഷന്‍ അതിനെ ബീജത്തില്‍ വഹിക്കേണ്ടതുണ്ട്. ബീജം ഉണ്ടാവുന്നതാകട്ടെ രക്തത്തില്‍ നിന്ന,് രക്തം ഉണ്ടാകുന്നതോ ഭക്ഷണത്തില്‍ നിന്നും. ഭക്ഷണം ഉണ്ടാകുന്നത് കാറ്റും മഴയും വെളിച്ചവും ചൂടും തണുപ്പും നിറഞ്ഞ പ്രകൃതിയില്‍ നിന്ന്.
 ഇത് കേള്‍ക്കുമ്പോള്‍ ആരെങ്കിലും ചോദിച്ചേക്കാം, ആത്മാവ് പ്രകൃതിയിലൂടെ, ഭക്ഷണത്തിലൂടെ, ശരീരത്തില്‍ പ്രവേശിച്ച് രക്തത്തിലലിഞ്ഞ് ബീജമായി രൂപാന്തരപ്പെടുകയാണെങ്കില്‍ പുരുഷനുമായുള്ള രതി കൂടാതെ  സ്ത്രീ എന്തുകൊണ്ട് ഗര്‍ഭിണിയാവുന്നില്ലെന്ന്. അവരോട് ഞാന്‍ പറയും; കാറ്റ് സുഷിരങ്ങളോടുകൂടിയ  ഒരു മുളന്തണ്ടിലൂടെ പ്രവേശിച്ച് പുറത്ത് കടക്കുമ്പോള്‍ മാത്രമാണ് വേണുഗാനം ഉണ്ടാവുന്നതെന്ന്.

         എനിക്കു തോന്നുന്നു, മരണശേഷം ആത്മാവിന് എന്തു സംഭവിക്കുന്നു എന്ന ചോദ്യത്തിനുള്ള ഒരു നല്ല ഉത്തരമാണിതെന്ന്.  ആത്മാവിന്റെ വഴികള്‍ ഇങ്ങനെ അനാവൃതമാവുമ്പോഴും പലതും അറിയാന്‍ അവശേഷിക്കുന്നുണ്ട്   . ഞാനും നിങ്ങളും ആരായിരുന്നു.. ഏതു ഭൂഖണ്ഡത്തില്‍....ആരുടെ ഗര്‍ഭപാത്രത്തില്‍..? ഇനിയും എത്ര ജന്മങ്ങള്‍...ജന്മാന്തരങ്ങള്‍...

ചില മുന്‍കൂര്‍ ജാമ്യങ്ങള്‍:
1. ഇത് എന്റെ വിശ്വാസമല്ല; എന്നാല്‍ സാധ്യതകളാണ്.
2. വായിക്കുന്നവര്‍ വിശ്വസിക്കരുത്
3. വിധിക്കാന്‍ ആരും ആരുമല്ല