Friday, 26 September 2014

അമര്‍ത്തിവെക്കുന്നവര്‍ ആദരിക്കപ്പെടുമ്പോള്‍



അമര്‍ത്തിവെക്കാത്തവര്‍ നിന്ദിക്കപ്പെടുകയും വെറുക്കപ്പെടുകയും ചെയ്യാത്ത കാലം എന്റെ  സ്വപ്‌നമാണ്. മനുഷ്യനെ മനുഷ്യനായി കാണാനാവുന്ന ആ കാലത്ത് അകവും പുറവും രണ്ടായിരിക്കുകയില്ല. അന്ന് ജീവിതമില്ലായ്മയെ ആരും ജീവിതമെന്ന് തെറ്റിദ്ധരിക്കുകയുമില്ല.

മതത്തിലോ രാഷ്ട്രീയത്തിലോ മാത്രമല്ല; സമൂഹം തന്നെ ഇന്ന് അമര്‍ത്തിവെക്കുന്നവരുടെ കമ്യൂണായി മാറിയിരിക്കുന്നു. സഹജമായ വിചാരങ്ങളും വികാരങ്ങളും ആവിഷ്‌ക്കരിക്കപ്പെടാതിരിക്കുക മാത്രമല്ല; അതിനെ അമര്‍ത്തിവെക്കുകയോ കുഴിച്ചുമൂടുകയോ ചെയ്യേണ്ടിവരുമ്പോള്‍ പകരം കൃത്രിമമായ വ്യക്തി നിര്‍മ്മിക്കപ്പെടുന്നു.  ഇതാണ് ഞാന്‍ എന്ന് സ്ഥാപിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്യുന്നു. ഭൂരിഭാഗവും ഇങ്ങനെ ചെയ്യുന്നതിനാല്‍ ആര്‍ക്കും ആരെയും തിരിച്ചറിയാനോ കുറ്റപ്പെടുത്താനോ സാധ്യമല്ലാതായി തീര്‍ന്നിരിക്കുന്നു. ഇക്കൂട്ടത്തില്‍ ഏറ്റവും നല്ല നാട്യക്കാരന്‍ ഉയര്‍ന്ന സ്ഥാനത്തെത്തുന്നു.  ഒരുവന്‍ അവനെ നന്നായി അമര്‍ത്തിവെക്കുമ്പോള്‍ ആദരിക്കപ്പെടുകയോ വാഴ്ത്തപ്പെടുകയോ ചെയ്യുന്നു.

അമര്‍ത്തിവെക്കുന്നതു കൊണ്ട് ഒന്നും ഇല്ലാതാകുന്നില്ലെന്നു മാത്രമല്ല; അതിന്റെ ശക്തി വര്‍ദ്ധിക്കുകയുമാണ്.  കുഴിച്ചിട്ട പഴങ്ങള്‍ വീഞ്ഞായി മാറുന്നതും പഴക്കം കൂടുന്നതിനനുസരിച്ച് അതിന്റെ വീര്യം വര്‍ദ്ധിക്കുന്നതും സാധാരണം. പഴം വീഞ്ഞാകുന്നതു പോലെ വികാരങ്ങളും വിചാരങ്ങളും വിനാശകരമായ മറ്റെന്തെങ്കിലുമായി രൂപാന്തരപ്പെട്ടുകൂടെന്നുമില്ല. ഭ്രാന്തു പോലും അതിന്റെ പരിവര്‍ത്തിത രൂപമാവാം. അമര്‍ത്തിവെക്കപ്പെട്ടവ വേലി ചാടുന്നത് എപ്പോഴാണെന്ന് അമര്‍ത്തിവച്ചവനു പോലും അറിയാനുമാവില്ല. വിമാനത്തില്‍ നിന്നാവാം ആശ്രമത്തില്‍ നിന്നാവാം സെക്രട്ടറിയേറ്റില്‍ നിന്നോ പ്രസവവാര്‍ഡില്‍ നിന്നോ മോര്‍ച്ചറിയില്‍ നിന്നോ ആവാം അതിന്റെ പുറന്തള്ളല്‍. അതിനാല്‍ ഓരോ ബലാത്സംഗങ്ങളെയും ഓരോ സ്‌ഫോടനങ്ങളെന്ന് വിശേഷിപ്പിക്കാവുന്നതാണ്. വെടിവെപ്പുകളും കലാപങ്ങളും കൂട്ടക്കൊലകളും ഇതിന്റെ സാമൂഹ്യ രൂപങ്ങളായിരിക്കാം. അതിനാല്‍ കലാപങ്ങളെ സാമൂഹ്യബലാത്സംഗങ്ങളെന്നും വിളിക്കാം.

പറഞ്ഞുപഴകിയ കാര്യങ്ങള്‍ പിന്നെയും പറയേണ്ടിവരുന്നത്  അമര്‍ത്തിവെക്കാത്തവര്‍ നിന്ദിക്കപ്പെടുകയും വെറുക്കപ്പെടുകയും ചെയ്യുന്നത് തിരച്ചറിയപ്പെടണം എന്ന ആഗ്രഹത്താലാണ്. തോന്നുന്നത് പറയുന്നവരും അകത്തുള്ളത് പുറത്ത് പ്രകടിപ്പിക്കുന്നവരും ഇന്ന് എവിടെയും അധ:കൃതരും മൃഗീയ ന്യൂനപക്ഷവുമാണ്. കുടുംബത്തിലും തൊഴിലിടങ്ങളിലും ഇവര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നു. രാഷ്ട്രീയത്തിലും കാണാം ഇത്തരക്കാരെ. ഇസ്തിരിയിട്ട പെരുമാറ്റവും ചായം മുക്കിയ വാക്കുകളും ഇവര്‍ക്കുണ്ടാവുകയില്ല. മസ്തിഷ്‌ക്കം പണയപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ സ്വന്തമായ അഭിപ്രായമുണ്ടാവും. ഇന്ദ്രിയങ്ങളെ പിടിച്ചുകെട്ടാന്‍ ആരെയും അനുവദിക്കാത്തതിനാല്‍  സാഹചര്യങ്ങളോട് പ്രതികരിക്കും.  ഉഗ്രസ്‌ഫോടനത്തിനായി ഒന്നും അമര്‍ത്തിവെക്കാത്തതിനാല്‍ ഇവരുടെ ഓരോ വാക്കിലും ചെറിയചെറിയ പൊട്ടാസുകള്‍ പൊട്ടിക്കൊണ്ടിരിക്കും. ലാഭനഷ്ടങ്ങളെക്കുറിച്ച് ചിന്തിക്കാത്തതിനാല്‍ ഇവര്‍ പക്വതയില്ലാത്തവരായും അറിയപ്പെടും. ഉപഗ്രങ്ങളായി മാറാന്‍ മനസ്സില്ലാത്തതിനാലും ഗ്രഹമായി മാറാന്‍ ആഗ്രഹമില്ലാത്തതിനാലും അവര്‍ അതേ കസേരയില്‍ തന്നെ ഇരിക്കും.

ജീവിതം ഒരു ശാരീരിക പ്രക്രിയ അല്ലാത്തതിനാല്‍ ഇവരാണ് യഥാര്‍ത്ഥത്തില്‍ ജീവിച്ചിരിക്കുന്നവരെന്ന് തോന്നുന്നു. അതുകൊണ്ടായിരിക്കാം മരവിച്ചവരുടെ കൂട്ടങ്ങള്‍ക്ക് ഇവര്‍ ഒരു അലോസരമായി അനുഭവപ്പെടുന്നത്.

No comments:

Post a Comment