''ഞാന്‍ നിങ്ങളിലേക്ക് മടങ്ങിവരുമെന്നത് മറക്കരുത്.
അല്പകാലം കഴിയുമ്പോള്‍
കാറ്റില്‍ ഒരു നിമിഷത്തെ വിശ്രമത്തിനു ശേഷം,
വെറൊരു സ്ത്രീ എന്നെ ഗര്‍ഭത്തില്‍ വഹിക്കും''
ഖലീല്‍ ജിബ്രാന്റെ 'പ്രവാചകന്‍' അവസാനിക്കുന്നത് ഇങ്ങനെയാണ്.
ഇതില്‍ നിന്ന് ആരംഭിക്കുമ്പോള്‍ ഒരാളും ഇവിടെ ആദ്യമായി വന്നവരല്ല. മുമ്പ് വന്നിട്ടുള്ളവരോ ഇനിയും വരാനിരിക്കുന്നവരോ ആണ്. അല്ലെങ്കില്‍ ആരും പുതുതായി വരികയോ പോവുകയോ ചെയ്യുന്നില്ല. മക്കള്‍ മാതാപിതാക്കളായും മാതാപിതാക്കള്‍ മക്കളായും വേട്ടക്കാരന്‍ ഇരയായും ഇര വേട്ടക്കാരനായും വീണ്ടും എത്തിച്ചേരാനുള്ള സാധ്യതയും ഇതിലുണ്ട്. ഞാനോ നിങ്ങളോ മാത്രമല്ല ക്രിസ്തുവും യൂദാസും ബുദ്ധനും മാര്‍ക്‌സും അഡോള്‍ഫ് ഹിറ്റ്‌ലറും ഒമര്‍ ഖയ്യാമും ഖലീല്‍ ജിബ്രാനുമെല്ലാം ഈ മണ്ണിലൂടെ പലവട്ടം കടന്നുപോകേണ്ടതുണ്ട്. ഒരേ കാര്യം പറഞ്ഞ് ചിലര്‍ ഇതിലെ കടന്നു പോയിട്ടുണ്ട്. അവരെല്ലാം ഒരേ ആള്‍ തന്നെ ആയിരുന്നില്ലെന്ന് ആരറിഞ്ഞു? അതായത് ലാവോത്സു തന്നെയല്ലേ ബുദ്ധനും ബുദ്ധന്‍ തന്നെയല്ലേ ക്രിസ്തുവും ക്രിസ്തു തന്നെയല്ലേ മാര്‍ക്‌സും? അപ്പോള്‍ യൂദാസും ഹിറ്റ്‌ലറും പിന്നീട് ഏതു പേരിലായിരിക്കും ഏതു രാജ്യത്തായിരിക്കും വന്നിട്ടുണ്ടാവുക? വരാനിരിക്കുന്നത്..?
പനിനീര്‍ ചെടിയുടെ മുള്ളുകള്‍ നിറഞ്ഞ ഇളം തണ്ടിലൂടെ മനോഹരവും തണ്ടിനേക്കാള്‍ എത്രയോ മടങ്ങ് വലിപ്പമുള്ളതുമായ പനിനീര്‍ പൂവ് വിരിയുന്നത് നാം കാണുന്നുണ്ട്. സ്വാദിഷ്ടമായ പഴങ്ങളും ധാന്യങ്ങളും ഉണ്ടാവുന്നതും അതുപോലെ തന്നെ. മണ്ണില്‍ നിന്നും പ്രകാശത്തില്‍ നിന്നും കാറ്റില്‍ നിന്നുമാണവ പിറവി കൊള്ളുന്നത്. വെളിച്ചവും കാറ്റുമില്ലാത്ത ഒരിടത്ത് ഒരു ചട്ടിയില്‍ വച്ച ഒരു ചെടി പൂക്കുകയോ കായ്ക്കുകയോ ചെയ്യാതിരിക്കുമ്പോള്‍ കാറ്റും വെളിച്ചവും നിറഞ്ഞ പ്രകൃതിയാണ് പൂക്കളെയും ഫലങ്ങളെയും വഹിക്കുന്നതെന്ന്, ജനിപ്പിക്കുന്നതെന്ന് നാമറിയുന്നു. അങ്ങനെയാണെങ്കില്‍ എന്തു കൊണ്ട് കാറ്റിന്, പ്രകൃതിക്ക് ആത്മാവിനെ വഹിച്ചുകൂടാ? പൗലോ കൗലോയുടെ വാള്‍ക്കൈറീസില്‍ അപരിമേയമായ ആകാശത്തില്‍ നീ എന്താണ് കാണുന്നതെന്ന് ജെ എന്ന ഗുരു ചോദിച്ചപ്പോള്‍ ശിഷ്യനായ പൗലോ പറഞ്ഞു; മേഘങ്ങളെയെന്ന്. അപ്പോള്‍ ജെ തിരുത്തുന്നു; നദികളുടെ ആത്മാവാണ് നീ കാണുന്നതെന്ന്. അപ്പോള്‍ കാറ്റില്‍ ഒരു നിമിഷത്തെ വിശ്രമത്തിനു ശേഷം, വെറൊരു സ്ത്രീ എന്നെ ഗര്‍ഭത്തില്‍ വഹിക്കുമെന്ന് ജിബ്രാന്‍ പറഞ്ഞതിനെ എങ്ങനെ അവിശ്വസിക്കും?
ശ്വാസം നിലക്കുമ്പോളാണ് ഒരാള്‍ മരിക്കുന്നത്, അല്ലെങ്കില്‍ മരിക്കുമ്പോഴാണ് ശ്വാസം നിലക്കുന്നത്. ശ്വാസം കാറ്റാണെന്നാണ് ഇതിനര്‍ത്ഥം. അങ്ങനെയാവുമ്പോള്‍ കാറ്റ് തന്നെയാകുന്നു ജീവന്‍, ജീവന്‍ തന്നെയാകുന്നു ആത്മാവ്. ഒരാള്‍ മരിക്കുമ്പോള്‍ ആത്മാവ് കാറ്റില്‍ ലയിക്കുന്നു എന്നതിനെ കാറ്റ് കാറ്റില്‍ ലയിക്കുന്നു എന്നും പറയാം; ഒരു നദി അതിന്റെ ലക്ഷ്യമായ സമുദ്രത്തില്‍ എത്തിച്ചേരുന്നതു പോലെ. ഒരു വൃത്തം പൂര്‍ണ്ണമാവുന്നതു പോലെ...ഒരു ചക്രം കറങ്ങുന്നതു പോലെ...
ജിബ്രാന്‍ പറഞ്ഞതു പോലെ കാറ്റില്‍ ഒരു നിമിഷത്തെ വിശ്രമത്തിന് ശേഷം ജീവനെ, ആത്മാവിനെ വേറൊരു സ്ത്രീ ഗര്‍ഭത്തില്‍ വഹിക്കണമെങ്കില്‍ അതിനുമുമ്പ് മറ്റൊരു പുരുഷന്‍ അതിനെ ബീജത്തില്‍ വഹിക്കേണ്ടതുണ്ട്. ബീജം ഉണ്ടാവുന്നതാകട്ടെ രക്തത്തില്‍ നിന്ന,് രക്തം ഉണ്ടാകുന്നതോ ഭക്ഷണത്തില്‍ നിന്നും. ഭക്ഷണം ഉണ്ടാകുന്നത് കാറ്റും മഴയും വെളിച്ചവും ചൂടും തണുപ്പും നിറഞ്ഞ പ്രകൃതിയില്‍ നിന്ന്.
ഇത് കേള്‍ക്കുമ്പോള്‍ ആരെങ്കിലും ചോദിച്ചേക്കാം, ആത്മാവ് പ്രകൃതിയിലൂടെ, ഭക്ഷണത്തിലൂടെ, ശരീരത്തില്‍ പ്രവേശിച്ച് രക്തത്തിലലിഞ്ഞ് ബീജമായി രൂപാന്തരപ്പെടുകയാണെങ്കില്‍ പുരുഷനുമായുള്ള രതി കൂടാതെ സ്ത്രീ എന്തുകൊണ്ട് ഗര്‍ഭിണിയാവുന്നില്ലെന്ന്. അവരോട് ഞാന്‍ പറയും; കാറ്റ് സുഷിരങ്ങളോടുകൂടിയ ഒരു മുളന്തണ്ടിലൂടെ പ്രവേശിച്ച് പുറത്ത് കടക്കുമ്പോള്‍ മാത്രമാണ് വേണുഗാനം ഉണ്ടാവുന്നതെന്ന്.
എനിക്കു തോന്നുന്നു, മരണശേഷം ആത്മാവിന് എന്തു സംഭവിക്കുന്നു എന്ന ചോദ്യത്തിനുള്ള ഒരു നല്ല ഉത്തരമാണിതെന്ന്. ആത്മാവിന്റെ വഴികള്‍ ഇങ്ങനെ അനാവൃതമാവുമ്പോഴും പലതും അറിയാന്‍ അവശേഷിക്കുന്നുണ്ട് . ഞാനും നിങ്ങളും ആരായിരുന്നു.. ഏതു ഭൂഖണ്ഡത്തില്‍....ആരുടെ ഗര്‍ഭപാത്രത്തില്‍..? ഇനിയും എത്ര ജന്മങ്ങള്‍...ജന്മാന്തരങ്ങള്‍...
ചില മുന്‍കൂര്‍ ജാമ്യങ്ങള്‍:
1. ഇത് എന്റെ വിശ്വാസമല്ല; എന്നാല്‍ സാധ്യതകളാണ്.
2. വായിക്കുന്നവര്‍ വിശ്വസിക്കരുത്
3. വിധിക്കാന്‍ ആരും ആരുമല്ല

No comments:
Post a Comment