Saturday, 18 October 2014

ശീര്‍ഷകമെന്ന കയര്‍



ബന്്ധങ്ങള്‍ക്കായാലും സര്‍ഗ്ഗസൃഷ്ടികള്‍ക്കായാലും ശീര്‍ഷകം അനാവശ്യമോ ബാധ്യതയോ ആണ്. ചിലപ്പോഴെങ്കിലും അതിന്റെ ശത്രുവുമാണ്. ശീര്‍ഷകം ഒന്നിനെ അതിന്റെ കീഴില്‍ പിടിച്ചു കെട്ടുകയാണ് ചെയ്യുന്നത്. ഒറ്റമുഖം മാത്രമുള്ളതിന് രണ്ടാതൊരു മുഖമോ മാനമോ നല്‍കാന്‍  ശീര്‍ഷകങ്ങള്‍ക്ക് കഴിഞ്ഞേക്കാം. എന്നാല്‍ നിരവധി മാനങ്ങളുള്ള സൃഷ്ടികളെ സംബന്ധിച്ചിടത്തോളം അതിനെ ഒന്നോ രണ്ടോ വീക്ഷണ കോണുകളില്‍ തളച്ചിട്ട് ബഹുമുഖ വായന തടസ്സപ്പെടുത്തുകയാണ് ശീര്‍ഷകങ്ങള്‍ ചെയ്യുന്നത്. ഇത് ഒമര്‍ഖയ്യാം നേരത്തെ തിരിച്ചറിഞ്ഞതിനാലാവണം റുബയ്യാത്തിലെ 101 കവിതകള്‍ക്കും ശീര്‍ഷകമില്ലാതിരുന്നത്.
മനുഷ്യനും പലമുഖങ്ങളുള്ള സൃഷ്ടിയാണ്. അതിനാല്‍ മനുഷ്യബന്ധങ്ങളില്‍  ശീര്‍ഷകങ്ങള്‍ അതിര്‍ത്തികളും പരിധികളും പരിമിതികളുമാണ്. പരിമിതമല്ലാത്തതിനെ പരിമിതപ്പെടുത്തുകയാണ് ശീര്‍ഷകങ്ങള്‍ ചെയ്യുന്നത്. ആഴം കണക്കാക്കാനാവാത്ത ആഴിയുടേ അളവെഴുതുന്നതു പോലെയാണ്  ബന്ധങ്ങള്‍ക്ക് പേര് ചാര്‍ത്തുന്നത്.  സാമൂഹ്യ അച്ചടക്കത്തിന്റെയോ അടിച്ചമര്‍ത്തലിന്റെയോ ഭാഗമായി ചില ബന്ധങ്ങള്‍ക്ക് അത് ആവശ്യമാണെങ്കിലും പല ബന്ധങ്ങള്‍ക്കും ശീര്‍ഷകച്ചോട്ടില്‍ ഒതുങ്ങാനാവില്ല.  ബന്ധങ്ങളുടെ രസതന്ത്രവും ഊര്‍ജ്ജതന്ത്രവും ഉള്‍ക്കൊള്ളാന്‍ പര്യാപ്തമായ ശീര്‍ഷകങ്ങള്‍  ഭാഷയില്‍ ഉണ്ടാവണമെന്നുമില്ല. അതിനാല്‍ പല ബന്ധങ്ങളെയും നാം നിലവിലുള്ള ശീര്‍ഷകക്കുറ്റികളില്‍ പിടിച്ചുകെട്ടുകയാണ് പതിവ്.
 ഇത്തരം ശീര്‍ഷകങ്ങള്‍ ചിലപ്പോള്‍ യഥാര്‍ത്ഥ്യത്തിനടുത്ത് എത്താതിരിക്കുകയോ മറ്റുചിലപ്പോള്‍ യാഥാര്‍ത്ഥ്യത്തിനപ്പുറം പോവുകയോ ചെയ്യുന്നു. അവിടെ നഷ്ടപ്പെടുന്ന കൃത്യതയാണ് യാഥാര്‍ത്ഥ യാഥാര്‍ത്ഥ്യം. പല ബന്ധങ്ങളുടെയും ദുര്‍വായനകള്‍ ഉണ്ടാവുന്നത് ഇങ്ങനെയാണ്.  അതുകൊണ്ടു തന്നെ ഞാനും അവളും തമ്മിലുള്ള ബന്ധത്തെ പ്രണയമെന്ന് വിളിക്കുകയാണെങ്കില്‍ അത് ആ ബന്ധത്തെ തീരെ കുറച്ചുകാണലായിരിക്കുമെന്ന്  ഒരാള്‍ പറഞ്ഞാല്‍ ഞാന്‍ അതിനെ തീരെ അവിശ്വസിക്കില്ല.

No comments:

Post a Comment