Sunday, 3 August 2014

അവര്‍ അപ്പോള്‍ ദാഹം മാത്രമായിരുന്നു


കിണര്‍ വറ്റിയിരുന്നില്ലെങ്കിലും ചെടികളുടെയും പൂക്കളുടെയും ദാഹം ശമിക്കാന്‍ അത് മതിവരാത്തിരുന്ന  സാഹചര്യത്തിലാണ്  കുഴല്‍ കിണര്‍ കുഴിക്കാന്‍ തീരുമാനിച്ചത്. ഇരുപതോളം തമിഴ്‌നാട്ടുകാരായിരുന്നു ബോര്‍വെല്‍ മെഷീന്‍ ലോറിയുമായെത്തിയത്. വൈകുന്നേരം മൂന്നു മണിക്ക് പണി ആരംഭിച്ചെങ്കിലും വെള്ളം വെളിപ്പെടാന്‍ 205 അടി താഴേണ്ടി വന്നു. അപ്പോഴേക്കും രാത്രി 9 മണി പിന്നിട്ടിരുന്നു. അഞ്ചു മണിയോടെ തന്നെ ചായ തയാറായതായി അറിയിച്ചിരുന്നെങ്കിലും അവര്‍ വേണ്ടെന്നു പറഞ്ഞു. കുടിക്കാന്‍ കൊണ്ടുവച്ച പതിമുഖമിട്ട് തിളപ്പിച്ച വെള്ളവും അവര്‍ തൊട്ടുനോക്കിയില്ല. 205 അടിയില്‍ വെള്ളം ചീറ്റിയപ്പോള്‍ മെഷീന്‍ ഓപ്പറേറ്റര്‍ കണ്ണന്‍ ആഹ്ലാദത്തോടെ ചായക്ക് ആവശ്യപ്പെട്ടു. അപ്പോഴാണ് എനിക്ക് കാര്യം ബോധ്യമായത്.  ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ എന്റെയും കുടുംബത്തിന്റെയും ചെടികളുടെയും ദാഹം ആവാഹിച്ചെടുത്ത് വെള്ളത്തിനായി ധ്യാനിക്കുകയായിരുന്നു അവരെന്ന്. നോക്കുമ്പോള്‍ ബുദ്ധന്‍ കണ്ണുകള്‍ മാത്രയായിരുന്നു എന്ന് ഓഷോ പറഞ്ഞത് അപ്പോള്‍ ഞാന്‍ ഓര്‍ത്തു. അവരും അതുപോലെ തന്നെയായിരുന്നു, അവര്‍ അപ്പോള്‍ ദാഹം മാത്രമായിരുന്നു. ചിലരില്‍ ചില നേരത്തെങ്കിലും ബുദ്ധന്‍ ജീവിച്ചിരിക്കുന്നുണ്ട്.


No comments:

Post a Comment