Tuesday, 19 August 2014

ചിന്തിക്കാത്തവര്‍ ചിന്തിക്കാതിരിക്കട്ടെ



വാതത്തിന് കുറുന്തോട്ടിക്ക് പകരം
ആടലോടകം കൊണ്ട് പ്രയോജനമില്ല,
താളിയുണ്ടാക്കാന്‍ ചെമ്പരത്തിയും
കഫക്കെട്ടിന് തുളസിയും തന്നെ വേണം.

ചിന്തിക്കാത്തവനെ ആരും ചിന്തിപ്പിക്കരുത്. ചിന്തിക്കുന്നവനെ ചിന്തിക്കാന്‍ അനുവദിക്കാതിരിക്കുകയുമരുത്. കാരണം ചിന്തിക്കുന്നവനെ പോലെ തന്നെ ഈ പ്രപഞ്ചത്തിന് അനിവാര്യവും പ്രിയപ്പെട്ടതുമാണ് ചിന്തിക്കാത്തവനും. കുറുന്തോട്ടിയേക്കാള്‍ മേന്മയുള്ളത് തുളസിക്കാണെന്നോ തെച്ചിയേക്കാള്‍ മഹത്തരം ചെമ്പരത്തിയാണെന്നോ പറയാനാവാത്തതു പോലെ ഓരോന്നിനും ഓരോ നിയോഗമുണ്ട്. പ്രയോജനമില്ലാത്ത ഒന്നും പ്രപഞ്ചത്തിലില്ല. യാതൊരു മണവുമില്ലാത്ത നാസുനാ പൂക്കള്‍ പോലും വിരിയുകയും കൊഴിയുകയും ചെയ്തുകൊണ്ടെയിരിക്കുന്നു. അപ്പോള്‍ അതിനും ഇവിടെ എന്തോ കൃത്യം നിര്‍വ്വഹിക്കാനുണ്ടെന്ന് ഉറപ്പാണ്. ഇത് തിരിച്ചറിയാത്തതു കൊണ്ടാണ് നാം അതിനെ നിരന്തരം അവഹേളിക്കുന്നത്.

ചിന്തയെന്നാല്‍ എന്താണെന്നറിയില്ലെങ്കിലും ചിന്തിക്കാത്തവരായി ആരുമില്ല, ചിന്തിക്കുക എന്നത് അത്ര മഹത്തരവുമല്ല. കാരണം ചിന്തിച്ചവരൊക്കെ ഒടുവില്‍ ചിന്തിക്കാതിരിക്കാന്‍ ചിന്തിച്ചിട്ടുണ്ട്. എങ്കിലും മിക്ക പ്രഭാഷണങ്ങളും എഴുത്തും ചിന്തിക്കാത്തവരെ ചിന്തിപ്പിക്കാനും അന്വേഷിക്കാത്തവരെ അന്വേഷിപ്പിക്കാനും ലക്ഷ്യം വച്ചുള്ളതാണ്. മനുഷ്യരെ നന്നാക്കാനും സദാചാരം പഠിപ്പിക്കാനും ഇറങ്ങിപ്പുറപ്പെട്ട ചിലരുമുണ്ട് അക്കൂട്ടത്തില്‍. ചിന്തിക്കുന്നവനും ചിന്തിക്കാത്തവനും അന്വേഷിക്കുന്നവനും അന്വേഷിക്കാത്തവനും സദാചാരമുള്ളവനും അതില്ലാത്തവനും തമ്മില്‍ തരംതിരിവ് നിലനില്‍ക്കുന്നതായി ഇതില്‍ നിന്ന് വ്യക്തമാണ്. ചിന്തിക്കുന്നവര്‍ ചിന്തിക്കാത്തവരേക്കാളും സദാചാരമുള്ളവര്‍ അതില്ലെന്ന് പറയപ്പെടുന്നവരേക്കാള്‍ ശ്രേഷ്ഠരാണെന്ന സൂചനയും ഇതിലുണ്ട്. അതേസമയം ചിന്തിക്കാത്തവര്‍ ചിന്തിക്കുന്നവര്‍ക്കു നേരെയും അന്വേഷിക്കാത്തവന്‍ അന്വേഷിക്കുന്നവര്‍ക്കു നേരെയും വായിക്കാത്തവന്‍ വായിക്കുന്നവര്‍ക്ക് നേരെയും ഒരു പുച്ഛം എന്നും കാത്തുസൂക്ഷിക്കുന്നുമുണ്ട്.

മനുഷ്യന്റെ ഇത്തരം ആശങ്കകളുടെയും ചോദ്യങ്ങളുടെയും ഉത്തരം പ്രകൃതിയിലുണ്ട്. അതറിയാന്‍ പ്രകൃതിയിലേക്ക് കണ്ണുകള്‍ തുറന്നുവെക്കണമെന്നു മാത്രം. മനുഷ്യന്‍ അകലെ നിന്ന് നോക്കുമ്പോള്‍ കാട് കാട് മാത്രമാണ്. എന്നാല്‍ കാട്ടിലേക്കിറങ്ങിക്കഴിയുമ്പോള്‍ അത് കാടല്ലാതാവുന്നു. ആലും തേക്കും മഹാഗണിയും മാവും പ്ലാവും മുരിക്കും മറ്റും ആവുന്നു. അതുപോലെ ഒരു പൂന്തോട്ടം എന്നത് അകലെ നിന്നുള്ള കാഴ്ച മാത്രമാണ്. പൂന്തോട്ടത്തിലെത്തിയാല്‍ കാണുന്നത് പൂന്തോട്ടമല്ല. പനിനീരും ജമന്തിയും തെച്ചിയും ചെമ്പരത്തിയും മുല്ലയും സെനിയയും അഡീനിയവും ഓര്‍ക്കിഡുമൊക്കെയാണ്. ഇതു പോലെ മനുഷ്യനെ അടുത്തറിയുമ്പോളറിയാം ഓരോ മനുഷ്യനും ഓരോ മരം പോലെയോ ഓരോ പൂവ് പോലെയോ വ്യത്യസ്ഥരാണെന്ന്. ഒരാള്‍ മറ്റൊരാളല്ലെന്നും ഒരാള്‍ക്കും അയാളല്ലാതാവാനാവില്ലെന്നും അപ്പോള്‍ ബോധ്യപ്പെടും.

എല്ലാവരും ചിന്തിക്കണമെന്നു പറയുമ്പോള്‍ എല്ലാ ചെടികളും തുളസിയാകണമെന്നു പറയുന്നതു പോലെയോ തുളസി കൊണ്ട് എല്ലാ രോഗങ്ങളും ഭേദമാകുമെന്ന് പറയുന്നതു പോലെയോ ആണത്. സ്വപ്നം കാണുന്നവരും കാണാത്തവരും വിപ്ലവകാരിയും മൗനിയും സദാചാരവാദിയും അരാജക വാദിയും ആവശ്യമാണ്. ഇതറിയുമ്പോള്‍ ഒരാള്‍ക്കും മറ്റൊരാളോട് ചിന്തിക്കാനോ അന്വേഷിക്കാനോ പറയാനാവില്ല. അഥവാ അങ്ങനെ പറയുകയാണെങ്കില്‍ അത് മാവിനോട് തേങ്ങ കായ്ക്കാന്‍ പറയുന്നതു പോലെയാണ്.

No comments:

Post a Comment