Monday, 11 August 2014

പോകൂ പ്രിയപ്പെട്ട പക്ഷീ...


ഭര്‍ത്താവിനെ ഉപേക്ഷിച്ച്  കാമുകന്‍മാരോടൊപ്പം പോകുന്ന സ്ത്രീകളെ
ഞാന്‍ ബഹുമാനിക്കുന്നു. കാരണം അവര്‍ വഞ്ചകരല്ല;
സത്യസന്ധരും ആത്മാര്‍ത്ഥതയുള്ളവരുമാണ്

 ഭര്‍ത്താവിനെ ഉപേക്ഷിക്കുന്ന ഭാര്യമാരുടെ മനസ്സിന് മതമോ ജാതിയോ സാമൂഹ്യമോ സാമ്പത്തീകമോ ആയ ഏതെങ്കിലും വേര്‍തിരിവോ ഇല്ല. പാവപ്പെട്ടവന്റെയും പണക്കാരന്റെയും  പ്രൊഫഷണലുകളുടെയും ഭാര്യമാര്‍ വീടുവിട്ടിറങ്ങിപ്പോയവരിലുണ്ട്.  കൊയിലാണ്ടിയില്‍ നിന്ന് ഓട്ടോ ഡ്രൈവറായ സുജീഷിനോടൊപ്പം പോയത് ഒമ്പത് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ശാഖകളുള്ള ഒരു ജ്വല്ലറി ഉടമയുടെ ഭാര്യയായിരുന്നു. സ്‌നേഹം ലഭിക്കാത്തത്തോ കാമം ശമിക്കാത്തതോ സാമ്പത്തീക ശേഷി ഇല്ലാത്തതോ ഒന്നുമല്ല ഓരോ ഉപേക്ഷിക്കപ്പെടലിന്റെയും കാരണമെന്ന് അവരുടെ വിശദാംശങ്ങള്‍ പരിശോധിച്ചാലറിയാം. എന്നാല്‍ ഒരേസമയം സാമ്പത്തീകം, സ്‌നേഹം, കാമശമനം, സംരക്ഷണം തുടങ്ങിയ എല്ലാം ഒരേ അളവില്‍ ലഭിച്ചവരല്ല ഭര്‍ത്താക്കന്മാരെ വിട്ടുപോകുന്നതെന്നതും വസ്തുതയാണ്. സ്‌നേഹവും കാമവും ഉള്ളപ്പോള്‍ സാമ്പത്തീകം ഇല്ലാതിരിക്കുകയും സാമ്പത്തീകവും സ്‌നേഹവും ഉണ്ടായിരിക്കുമ്പോള്‍ കാമശമനം ഇല്ലാതിരിക്കുകയും കാമശമനവും സാമ്പത്തീകവും വേണ്ടുവോളമുണ്ടെങ്കിലും സ്‌നേഹം ലഭിക്കാതിരിക്കുകയും ചെയ്തവരാണ് പോയവരില്‍ ഏറെ പേരുമെന്നാണ് ഇത്തരം വാര്‍ത്തകളെക്കുറിച്ചുള്ള അന്വേഷണങ്ങളില്‍ എനിക്ക് ബോധ്യപ്പെട്ടത്. അതായത്  ഏതോ ഒന്നിന്റെ കുറവുള്ളവര്‍ എന്നു പറയാം.

    മനസ്സ് ഉള്ളതില്‍ നിന്ന് ഇല്ലാത്തതിനെ അന്വേഷിക്കുകയാണ്. ഉള്ളതിനെ അറിയാതിരിക്കുകയും ഇല്ലാത്തതിനെ അറിയുകയുമാണ്. ഒരുപാട് കാര്യങ്ങള്‍ ഉള്ളപ്പോള്‍ ഏതോ ഒന്നിന്റെ കുറവ്  അനുഭവപ്പെടുന്നു. അപ്പോള്‍ ഉള്ളതിനെ അവഗണിക്കുകയും ഇല്ലാത്തതിനെ ശ്രദ്ധിക്കുകയുമാണ്. ശ്രദ്ധിക്കുന്നതിനെ അന്വേഷിക്കുകയും അതിനെ കണ്ടെത്തുകയും ചെയ്യുന്നു. ഓരോ ഒളിച്ചോട്ടവും ഉണ്ടാകുന്നത് ഇങ്ങനെയാണ്. പ്രണയം നഷ്ടപ്പെട്ട നിമിഷത്തിലാണ് മനസ് ഇത്തരം അന്വേഷണങ്ങിലേക്ക് നീങ്ങുന്നത്. പ്രണയം ഇല്ലാത്തതിനെ ഉള്ളതായികാണുന്ന വികാരമാണ്. അതിനാല്‍ പ്രണയനഷ്ടം സംഭവിക്കുമ്പോള്‍ ചിന്ത ഇല്ലാത്തതിനെ അന്വേഷിക്കാന്‍ തുടങ്ങുന്നു. അപ്പോള്‍  പ്രണയത്തിന്റെ കണ്ണിപൊട്ടിയ നിമിഷം തന്നെ ഓരോ ഭാര്യയും ഒളിച്ചോട്ടം ആരംഭിച്ചിട്ടുണ്ടായിരുന്നു എന്നു തിരിച്ചറിയാം. പ്രണയ നിരാസം എങ്ങനെ സംഭവിക്കുന്നു എന്ന് ചോദിക്കരുത്. പ്രണയം സംഭവിക്കുന്നതു പോലെ തന്നെയാണ് പ്രണയ നിരാസവും സംഭവിക്കുന്നത്. ഒരാള്‍ക്ക് ഒരാളെ പ്രണയിക്കാന്‍ കാരണമില്ല. സംഭവിച്ചതിനു ശേഷമുള്ള അറിയല്‍ മാത്രമാണത്. അഥവാ കാരണമുണ്ടെങ്കില്‍ അത് പ്രണയമായിരിക്കുകയുമില്ല. അതുപോലെ തന്നെയാണ് പ്രണയനിരാസവും. പ്രണയിക്കാന്‍ കാരണമില്ലാത്തതു പോലെ പ്രണയനിരാസത്തിനും കാരണമില്ല.

 ഞാന്‍ ഈ പ്രവണതയെ പുകഴ്ത്തകയോ നിന്ദിക്കുകയോ അല്ല; നോക്കിക്കാണുകയാണ്. അവരെ ബഹുമാനിക്കുന്നു എന്ന് പറഞ്ഞത് പ്രോത്സാഹിപ്പിപ്പിക്കാനാല്ല; ആശ്വസിപ്പിക്കാനാണ്. കാരണം ഉണ്ടായിരിക്കുന്നതിനെ അറിയാതിരിക്കുകയും ഇല്ലാതിരിക്കുന്നതിനെ അറിയുകയും ചെയ്യുന്ന മാനസീക വ്യാപാരത്തെ ഞാനും അംഗീകരിക്കുന്നില്ല. പക്ഷെ ഭര്‍ത്താവില്‍ നിന്ന് ലഭിക്കുന്നത് അനുഭവിക്കുമ്പോള്‍ തന്നെ ഭര്‍ത്താവില്‍ നിന്ന് ലഭിക്കാത്തത് കാമുകനില്‍ നിന്ന് അനുഭവിക്കാനുള്ള സാധ്യതയും സാഹചര്യവും ഓരോ വീടുകളിലും ഇപ്പോള്‍ എന്നെത്തേക്കാളും നിലനില്‍ക്കുന്നുണ്ട്. ആ വഴിക്ക് നീങ്ങുകയായിരുന്നെങ്കില്‍ അവര്‍ ഹൃദയശൂന്യയായ, സുഖങ്ങളുടെ ഗുണഭോക്താവ് മാത്രമാവുമായിരുന്നു. ഭര്‍ത്താവും കാമുകനും ഒരേസമയം വഞ്ചിക്കപ്പെടുമായിരുന്നു. അതിന് പകരം അവര്‍ ഉള്ളത് ഉപേക്ഷിച്ച് ഇല്ലാത്തത് തേടി പോവുകയാണ്. അവരെ വെറുക്കരുത്, കാരണം സത്യന്ധമാണ് ആ നിലപാട്. സാധിക്കുമെങ്കില്‍ സന്തോഷത്തോടെ യാത്രയാക്കുക.

1 comment:

  1. ഏതു കാര്യവും അറിയാന്‍ ശ്രമിക്കുന്നത് ആണ് ശരി . വിധിക്കുന്നതിനേക്കാള്‍

    ReplyDelete