Sunday, 5 October 2014

പെയ്‌തൊഴിയാത്ത വീട്ടിലെ മഴ



എന്നും മഴ പെയ്യുന്ന വീട്ടില്‍ ജനിച്ചതിനാലാവണം അന്നേ മനസ്സില്‍ മഴയുടെ നിറം കറുപ്പായിരുന്നു. മഴയോട് വെറുപ്പായിരുന്നു. പുറത്തെ മഴ അകത്തെ മഴയില്‍ നിന്ന് ഇറങ്ങിയോടുന്നതില്‍ നിന്ന് ഒരു കയറുപോലെ എന്നെ കെട്ടിയിട്ടു. പക്ഷെ അകത്തും പുറത്തും മദിച്ചു പെയ്യുന്ന മഴയില്‍ നിന്നാവണം ഒരു ഇളംവെയിലിനെക്കുറിച്ചുള്ള സ്വപ്നം മനസ്സില്‍ മുളച്ചിട്ടുണ്ടാവുക.

അന്ന് വീടിനും സ്‌കൂളിനുമിടക്ക്  പാലമില്ലാത്ത ഒരു തോടും കടലുപോലുള്ള ഒരു വയലുമുണ്ടായിരുന്നു. സ്‌കൂളില്‍ അയക്കാന്‍ തീരെ താല്പര്യമില്ലാത്ത വീടാണ്.  തോടും വയലും അവരുടെ ആഗ്രഹം പോലെ നിലകൊണ്ടു. അതിനൊപ്പം മഴയും കൂടി പെയ്തപ്പോള്‍ എന്റെ വെയില്‍ നനയാനുള്ള മോഹം എന്നെന്നേക്കുമായി അവസാനിക്കുകയാണെന്നു തോന്നി.

എന്നാല്‍ മഴ പെയ്തു തോര്‍ന്ന ഒരു വൈകുന്നേരം കാവുന്താഴ എല്‍പി സ്‌കൂള്‍ മാനേജരും ഹെഡ്മാസ്റ്റരുമായ കരുണന്‍ മാഷ് പാത്തൂന്ന് നീട്ടിവിളിച്ച് കണ്ടികയറി വന്നു. അപ്പോഴും ഓലയും പുല്ലും മേഞ്ഞ മേല്‍ക്കൂരയില്‍ നിന്ന് പുറത്തേക്കുന്തിയ ഓലക്കാലിലൂടെ ഇറവെള്ളം ഉറ്റിവീണുകൊണ്ടിരുന്നു.  ഉമ്മ കോലായിലേക്കിറങ്ങി നിന്നു മാഷെന്താ വന്നേ എന്നു തിരക്കി. സ്‌കൂള്‍ തുറന്നകാര്യം മാഷ് അറിയിച്ചു. എന്നെ സ്‌കൂളിലയക്കാന്‍ മാഷ് നിര്‍ബന്ധിക്കുന്നത് മണ്ണും ചാണകവും തേച്ച തറയിലിരുന്ന് തുണ്ട് കടലാസില്‍ എന്തോ കോറിയിട്ടുകൊണ്ടിരുന്ന ഞാന്‍ പ്രതീക്ഷയോടെ കേട്ടു. മഴയും തോടും വയലും തടസ്സം ചൂണ്ടിക്കാട്ടി എന്നെ സ്‌കൂളില്‍ അയക്കില്ലെന്ന് ഉമ്മ തീര്‍ത്തു പറഞ്ഞു. എന്റെ ഗ്രാമത്തില്‍ ഫോണുള്ള ഏക വീട് കരുണന്‍ മാഷിന്റേതാണ്. പൂനെയില്‍ നിന്ന് ആറ്റയും മൈസൂരില്‍ നിന്ന് മൂത്തമ്മയും ഇടക്ക് വിളിക്കാറുള്ളത് അവിടെയാണ്. അതോര്‍ത്തിട്ടാവണം ഒടുവില്‍ ഉമ്മ ഒരു ചെറിയ ഭേദഗതിക്ക് തയാറായി. മഴക്കാലം കഴിഞ്ഞാല്‍ അയക്കാമെന്നായിരുന്നു ആ അര്‍ദ്ധസമ്മതം.

പക്ഷെ അതിന് കരുണന്‍ മാഷ് വഴങ്ങിയില്ല, അപ്പോഴേക്കും ഉമ്മാമ ആടിനെയും മേയ്ച്ച് തിരിച്ചു വന്നു. മൂന്നു പെണ്‍മക്കള്‍ക്കും കൂടി ആകെയുള്ള ഏക സന്താനമാണ് ഞാന്‍. പാറാപ്പള്ളിയിലേക്കും പഴയ പള്ളിയിലേക്കും നേര്‍ന്ന നേര്‍ച്ചകളുടെ ഫലമായി ജനിച്ചതാണ്, അതും ആണ്‍ തരി. ഹെന്റെ അറ്റക്കപ്പള്ളി ഔലിയാ എന്ന നിലവിളിയോടെ ആടിനെ ആലയില്‍ കെട്ടി ഉമ്മാമ പ്രശ്‌നത്തില്‍ ഇടപെട്ട് ഓനെ ഇസ്‌കോളില്‍ അയക്കൂലാന്ന് തീര്‍ത്ത് പറഞ്ഞു.  അവസാനത്തെ ആണി പോലെ അതെന്റെ മനസ്സില്‍ ആഞ്ഞു തറച്ചു. എന്നാല്‍  പ്രായമായ ഉമ്മാമാനെ കണ്ടപ്പോള്‍ ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീണപ്പോള്‍ ഉണ്ടായതു പോലെ എന്തോ ഒന്ന് കരുണന്‍ മാഷിന്റെ തലയില്‍ മിന്നിക്കാണണം. വാര്‍ദ്ധക്യകാല പെന്‍ഷന്‍ കിട്ടാറുണ്ടോ ഉമ്മാ എന്ന് മാഷ് ചോദിച്ചു. ഇല്ലെന്ന് ഉമ്മാമ പറഞ്ഞു. അങ്ങനെ മാഷ് അത് ശരിയാക്കാമെന്നേറ്റു. പിന്നെ അവര്‍ കൂടുതല്‍ വാശി കാണിച്ചില്ല. അങ്ങനെ തോടിനു മുകളിലെ ഒറ്റത്തെങ്ങിന്റെ പാലം ഞാണിന്മേല്‍ കളിപോലെ കടന്ന്, പാടവരമ്പിലൂടെ നടന്ന് ഇടവഴി താണ്ടി കുന്നുകയറി  സ്‌കൂളിലെത്തി. കാലമേറെ കഴിഞ്ഞപ്പോഴാണ് കരുണന്‍മാഷിന്റെ ആഗമനത്തിന്റെ മറ്റൊരു പൊരുള്‍ എനിക്കു മനസ്സിലായത്. അന്ന് മുതല്‍ എഇഒ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് വലിയ ബഹുമാനമാണ്.

സ്‌കൂളില്‍ പോകാന്‍ തുടങ്ങിയെങ്കിലും മഴ പിന്നെയും ദു:ഖങ്ങള്‍ പെയ്തുകൊണ്ടിരുന്നു. വീട്ടിലെ ചെറിയ ചെറിയ പ്രശ്‌നങ്ങളില്‍ പോലും സ്‌കൂളില്‍ അയക്കില്ലെന്ന ഭീഷണിയുടെ ഇടിവെട്ടുകള്‍ മുഴങ്ങിക്കൊണ്ടിരുന്നു.  ഉമ്മ പെയ്യുന്ന ദിവസങ്ങളില്‍ എന്റെ പുസ്തകക്കെട്ടുകള്‍ ഇട്ടമ്മലെ തെങ്ങിന്‍ ചുവട്ടില്‍ മഴ നനഞ്ഞുകൊണ്ടിരുന്നു.

1 comment:

  1. ഉമ്മ പെയ്യുന്ന ദിവസങ്ങളില്‍ എന്റെ പുസ്തകക്കെട്ടുകള്‍ ഇട്ടമ്മലെ തെങ്ങിന്‍ ചുവട്ടില്‍ മഴ നനഞ്ഞുകൊണ്ടിരുന്നു. :)

    ReplyDelete