Wednesday, 16 July 2014

ആ പഴുത്തിലയോട് മാപ്പു ചോദിക്കുന്നു



ചുരുങ്ങിയത് മുന്നൂറ് ചെടികളെയെങ്കിലും കുടിപ്പിച്ചും കുളിപ്പിച്ചുമാണ് എന്റെ വേനല്‍ദിനങ്ങള്‍ ആരംഭിക്കാറുള്ളത്. വേനല്‍മഴ വന്നുപോയതിനു ശേഷം ചെടികളെല്ലാം കൂടുതല്‍ ഹരിതാഭമാണ്. അതിനാല്‍ പൂക്കളില്ലാത്തവപോലും പുതിയ ഇലകളാല്‍ മനോഹരമായിരിക്കുന്നു. ചെടികളിലെ പഴുത്തിലകള്‍ താനേ കൊഴിയാറാണ് പതിവെങ്കിലും നനക്കുമ്പോള്‍ ഹോസ് പിടിച്ചു ഞാന്‍ കൊഴിക്കാറുമുണ്ട്. നല്ല പച്ചപിടിച്ച ചെടികളില്‍ പഴുത്തില കാണുമ്പോഴുണ്ടാവുന്ന അഭംഗിയോ അസ്വസ്ഥതയോ ആണ് എന്നെ അങ്ങനെ ചെയ്യിക്കുന്നത്.
ഇന്ന് അത്തരം ഒഴു പഴുത്തിലയില്‍ ഞാന്‍ വളരെനേരം ഹോസ് പിടിച്ചിട്ടും ആ ഇല കൊഴിയാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ ഞാന്‍ കൈകൊണ്ടു തന്നെ അവ തട്ടി താഴെയിടാന്‍ തീരുമാനിച്ചു. പക്ഷെ ഒറ്റ സ്പര്‍ശത്തിലും അവ കൊഴിഞ്ഞില്ല. അതിനെ പറഞ്ഞയക്കാന്‍ വിരലുകള്‍ക്ക് ബലം പ്രയോഗിക്കേണ്ടിവന്നു. അതിന് ശേഷം ഞാന്‍ വല്ലാത്തെ അസ്വസ്ഥനാണ്. എത്ര നിര്‍ബന്ധിച്ചാണ് ഞാന്‍ അതിനെ പറഞ്ഞയച്ചതെന്ന് ഓര്‍ക്കുമ്പോള്‍ സങ്കടം സഹിക്കാനാവുന്നില്ല. ഒരു വൃദ്ധയെ കഴുത്തു ഞെരിച്ച് കൊല്ലുന്നതു പോലെ തന്നെയായിരുന്നു ഞാനത് ചെയ്തത്. കാലം കാറ്റിന്റെ കൈകളിലൂടെ ചെയ്യേണ്ടതാണ് ഞാന്‍ ചെയ്തിരിക്കുന്നത്. എല്ലാ പച്ചിലകളും ഒരിക്കല്‍ പഴുത്തിലകളാവുമെന്ന് നേരത്തെ അറിയാമായിരുന്നെങ്കിലും പഴുത്തിലകള്‍ പ്രകൃതിയുടെ മറ്റൊരു വര്‍ണ്ണമായിരുന്നുവെന്ന്  അപ്പോള്‍ ഞാന്‍  അറിഞ്ഞിരുന്നില്ല


No comments:

Post a Comment