യാത്ര ഒറ്റവഴിയിലൂടെയാണെങ്കില്‍ പോലും എല്ലാ കാഴ്ചകളും എല്ലാവരും കാണണമെന്നില്ല. ചിലര്‍ ചിലത് കാണുന്നു, മറ്റുചിലര്‍ വേറെ ചിലത് കാണുന്നു. ഒരേ കാഴ്കള്‍ കണ്ടവരും കൂട്ടത്തില്‍ ഉണ്ടാവാം. യാത്രകളില്‍ മയക്കത്തിലായവരും ഉറങ്ങിപ്പോയവരും ഓരോ സംഘത്തിലും നിരവധിയുണ്ടാവും. അത്തരക്കാര്‍ ഒന്നും കാണാത്തവരാണ്. ഉറങ്ങിപോയവരില്‍ ചിലര്‍ യാത്രയില്‍ സ്വപ്‌നം കണ്ടെന്നുമിരിക്കും, അതില്‍ തന്നെ ചിലര്‍ സ്വപ്‌നത്തില്‍ കണ്ടത് യാത്രയിലെ കാഴ്ചയായിരുന്നുവെന്ന് തെറ്റദ്ധരിച്ചെന്നും വരാം.
വഴി ഇവിടെ ഉണ്ടായിരുന്നതാണ്. അന്നു മുതല്‍ തന്നെ കാഴ്ചകളും ഉണ്ടായിരുന്നിരിക്കണം. എന്നാല്‍ യാത്രികര്‍ മാറിക്കൊണ്ടിരിക്കും. അന്ന് പോയവര്‍ കണ്ടത് ഇന്നു പോകുന്നവര്‍ കാണണമെന്നോ കാണാതിരിക്കണമെന്നോ നിര്‍ബന്ധമില്ല. കണ്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കത് പുതിയ കാഴ്ച തന്നെയാണ്. മുമ്പ് പോയവര്‍ കണ്ടതുകൊണ്ട് മാത്രം അത് കാഴ്ചയല്ലാതാകുന്നില്ല. അവര്‍ കണ്ടതു കൊണ്ട് നമ്മള്‍ കാണരുതെന്ന് ശഠിക്കാനുമാവില്ല. ബുദ്ധനും ലാവോത്സുവും ച്യുവാങ്‌സുവും ഗുര്‍ജിഫും റാബിയയും തബ്‌റീസും റൂമിയും ഓഷോയും കൃഷ്ണമൂത്തിയും പറഞ്ഞതില്‍ പലതും ഒന്നായത് അതുകൊണ്ടായിരിക്കണം. വ്യ്ത്യാസപ്പെട്ടതും അതുകൊണ്ടു തന്നെയായിരിക്കണം.
മുമ്പ് പോയവരും ഇപ്പോള്‍ പോയവരും കാണാത്ത പലതും ഇനി പോകുന്നവര്‍ കണ്ടുകൂടെന്നുമില്ല. കാലാകാലം പെയ്യുന്ന മഴയില്‍ മുളച്ചതും വേനലുകളില്‍ കരിഞ്ഞതും പുതിയ യാത്രക്കാര്‍ അധികമായി കണ്ടെന്നുമിരിക്കും. തെറ്റിദ്ധരിക്കണ്ട. ഇതൊന്നും ഞാന്‍ ആരോടും പറയുന്നതല്ല; ഞാന്‍ എന്നോടു തന്നെ പറയുന്നതാണ്. എനിക്ക് എന്നെ തന്നെ ചിലത് ബോധ്യപ്പെടുത്തേണ്ടതുണ്ടായിരുന്നു.

super
ReplyDeleteകണ്ടു കഴിഞ്ഞവർ വരും തലമുറയ്ക്ക് വേണ്ടി ആ കാഴ്ചകൾ സംരക്ഷിച്ചു വെക്കേണ്ടതാണ്.
ReplyDelete